ആദ്യ മുത്തലാഖ് കേസ് ഉത്തര്‍പ്രദേശില്‍; കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവ്

ഭാര്യയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

ലക്നൗ: മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്ല് നിയമം ആയതിന് ശേഷമുള്ള ആദ്യ കേസ് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശി ഇക്രം എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഭാര്യയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് മുത്തലാക്ക് ചൊല്ലിയെന്നാണ് പരാതിയില്‍ പറയുന്നത്. സ്ത്രീധന തര്‍ക്കം തീര്‍ക്കാന്‍ ദമ്പതികളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ ഉടനെ ഇക്രം ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്നാണ് പരാതിയില്‍ പറയുന്നത്.

കുറ്റം തെളിഞ്ഞാല്‍ നിയമ പ്രകാരം പ്രതിക്ക് മൂന്നുവര്‍ഷം തടവ് ലഭിക്കും. കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയ മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവില്‍ വന്നു.

Exit mobile version