കഫേ കോഫി ഡേ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയെ കാണാനില്ല

ഇന്ത്യയിലെ കോഫി കിംഗ് എന്നാണ് സിദ്ധാര്‍ഥ അറിയപ്പെടുന്നത്

ബംഗളൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയെ കാണാനില്ല. ഇന്നലെ വൈകുന്നേരം മുതലാണ് അദ്ദേഹത്തിനെ കാണാതായത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോഫി എസ്റ്റേറ്റിന്റെ ഉടമസ്ഥന്‍ കൂടിയായ സിദ്ധാര്‍ഥ ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്ണയുടെ മരുമകന്‍ കൂടിയാണ്.

ഇന്നലെ ബംഗളൂരുവില്‍ നിന്ന് 375 കിലോമീറ്റര്‍ അകലെ നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിക്കവേ അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങി പോയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഡ്രൈവര്‍ വീട്ടുകാരെ അറിയിച്ചു. വീട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ അദ്ദേഹം ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.

ഇന്ത്യയിലെ കോഫി കിംഗ് എന്നാണ് സിദ്ധാര്‍ഥ അറിയപ്പെടുന്നത്. 1990കളുടെ മധ്യത്തില്‍ ബ്രിഡ്ജ് റോഡിലാണ് കഫേ കോഫി ഡേ ആദ്യം സ്ഥാപിച്ചത്. ഇപ്പോള്‍ ഇന്ത്യയില്‍ ഉടനീളം അദ്ദേഹത്തിന്റെ ബിസിനസ് ശൃംഖലയില്‍ പതിനായിരക്കണക്കിന് ആളുകളാണ് ജോലി ചെയ്യുന്നത്.

Exit mobile version