മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല, കൃഷിയിടത്തില്‍ ചിതയൊരുക്കി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കൃഷി ആവശ്യങ്ങള്‍ക്കായി എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. നന്ദഡ് ജില്ലയിലെ രാമലു ബോല്‍പില്‍വാദ് എന്ന കര്‍ഷകനാണ് ഞായറാഴ്ച്ച കൃഷിയിടത്തില്‍ ഒരുക്കിയ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. കൃഷി ആവശ്യങ്ങള്‍ക്കായി എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്.

കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്തായിരുന്നു ഇയാല്‍ കൃഷി ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചത്ര വിളവ് ലഭിക്കുകയോ ലഭിച്ച വിളയ്ക്ക് ന്യായവില ലഭിക്കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്ന് കടക്കെണിയിലായിരുന്നു കുടുംബമെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രകാരം ലോണ്‍ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കടം എഴുതിത്തള്ളുന്നവരുടെ പേര് പുറത്തുവിട്ട ലിസ്റ്റില്‍ ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇതേതുടര്‍ന്ന് ഇയാള്‍ മാനസികമായി വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഞായറാഴ്ച്ച തുരുത്തി ഗ്രാമത്തില്‍ താന്‍ കൃഷി ചെയ്യുന്ന പാടത്ത് എത്തി ചിതയൊരുക്കി അതില്‍ ചാടി ആത്മഹത്യ ചെയ്തത്.

രാമലു വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുചെന്ന മകനാണ് പാടത്ത് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമ്രി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version