‘അമിത് ഷാ’ പേര്‍ഷ്യന്‍ പേര്! ആദ്യം നേതാവിന്റെ പേരുമാറ്റൂ: ചരിത്രനഗരങ്ങളുടെ പേരുമാറ്റുന്ന ബിജെപി നീക്കത്തെ പരിഹസിച്ച് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്

ന്യൂഡല്‍ഹി: രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള നഗരങ്ങളുടെ പേരുമാറ്റുന്ന ബിജെപിയെ പരിഹസിച്ച് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഇസ്ലാമിക പാരമ്പര്യമുള്ള പേരുകള്‍ മാറ്റുകയാണ് ലക്ഷ്യമെങ്കില്‍ ആദ്യം മാറ്റേണ്ടത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പേരാണെന്നാണ് ഇര്‍ഫാന്‍ ഹബീബ് പറയുന്നു. അമിത് ഷായുടെ പേരിലെ ‘ഷാ’ എന്നത് പേര്‍ഷ്യയില്‍ നിന്ന് വന്നതാണെന്നും ഗുജറാത്തി അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഈ പേരുമാറ്റല്‍ പരമ്പര. ഇസ്ലാമികം അല്ലാത്ത എല്ലാറ്റിനെയും നീക്കം ചെയ്ത പാകിസ്താന്‍ ചെയ്തതുപോലെ ഹൈന്ദവമല്ലാത്ത എല്ലാം ഇന്ത്യയില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇസ്ലാമിക പാരമ്പര്യം ഉള്ളവയെയാണ് ആദ്യം ഉന്നം വയ്ക്കുന്നത്- ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

താജ്മഹല്‍ സ്ഥിതിചെയ്യുന്ന ആഗ്രയുടെ പേര് ‘ആഗ്രാവന്‍’ എന്നാക്കി മാറ്റണമെന്ന ബിജെപി എംഎല്‍എയുടെ ആവശ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ ആവശ്യത്തിന് ചരിത്രപരമായ സാധുതയില്ലെന്ന് പറഞ്ഞ ഇര്‍ഫാന്‍ ഹബീബ് മഹാരാജാ ആഗ്രസെന്നിന്റെ അനുയായികളാണ് ആഗ്രയിലെ അഗര്‍വാള്‍ സമൂഹമെന്ന വാദം കെട്ടുകഥയാണെന്നും അഭിപ്രായപ്പെട്ടു.

മുസ്ലിം-ക്രൈസ്തവ പേരുകളോ ഇത്തരം ചരിത്ര-സാംസ്‌കാരിക പശചാത്തലമുള്ള പേരുകളോ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണ്. ചരിത്രത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിനു പുറമേ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വികസനമുരടിപ്പില്‍നിന്ന് ശ്രദ്ധ തിരിച്ച് വര്‍ഗീയ ധ്രുവീകരണം ശക്തമാക്കുകയെന്ന ലക്ഷ്യവും ഇതിനുപിന്നിലുള്ളതായി വിമര്‍ശനമുയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തുടങ്ങിയ നീക്കം മറ്റു സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും ഏറ്റെടുത്തു.

Exit mobile version