എന്തുകൊണ്ട് അങ്ങനെയൊന്ന് ചിന്തിച്ചുകൂടാ? ചാന്ദ്രയാന്‍-1 നെ കുറിച്ച് അറിയിച്ചപ്പോള്‍ അന്ന് കലാം ചോദിച്ച ചോദ്യമിങ്ങനെ; ഇന്ന് മറുപടിയായി ചാന്ദ്രയാന്‍-2; നന്ദിയോടെ സ്മരിച്ച് ഐഎസ്ആര്‍ഒ

ബംഗളൂരു: രാജ്യത്തിന് അഭിമാനമായി ചാന്ദ്രയാന്‍-2 ആകാശം തൊട്ടപ്പോള്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്കൊപ്പം നന്ദിയോടെ ഓര്‍ക്കേണ്ട മറ്റൊരാള്‍ കൂടിയുണ്ട്, മുന്‍രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാമിനെ. രാജ്യത്തെ യുവാക്കളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ആ മഹാമനുഷ്യന്റെ സ്വപ്‌നം കൂടിയാണ് കഴിഞ്ഞദിവസം പൂവണിഞ്ഞത്. ഒരു പതിറ്റാണ്ടിന് മുന്‍പ് അബ്ദുള്‍ കലാം ആഗ്രഹിച്ച കാര്യമാണ് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

16 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചന്ദ്രനിലേക്കൊരു ദൗത്യത്തെക്കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങിയ കാലത്ത്, എന്നെങ്കിലും ആ സ്വപ്നനേട്ടം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെങ്കില്‍ അതില്‍പ്പരം വലിയൊരു അഭിമാനം മറ്റൊന്നുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്നത് സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്ന് രണ്ടാം തവണയും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

‘ചന്ദ്രന്റെ പര്യവേക്ഷണം രാജ്യത്തിനാകെ, പ്രത്യേകിച്ച് യുവ ശാസ്ത്രജ്ഞര്‍ക്കും കുട്ടികള്‍ക്കും അളവില്ലാത്ത ഊര്‍ജ്ജവും ആത്മവിശ്വാവുമായിരിക്കും സമ്മാനിക്കുക.’ ചന്ദ്ര പര്യവേക്ഷണത്തെക്കുറിച്ച് ഐഎസ്ആര്‍ഒ ആലോചിക്കുന്നുണ്ടെന്ന് 2003ല്‍ അറിയിച്ചപ്പോള്‍ കലാം പ്രതികരിച്ചതിങ്ങനെ. മറ്റു ഗ്രഹ പര്യവേക്ഷണങ്ങള്‍ക്കു ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഒരു തുടക്കം മാത്രമായിരിക്കും ചന്ദ്ര ദൗത്യമെന്ന ആത്മവിശ്വാസവും കലാം അന്ന് പ്രകടിപ്പിച്ചിരുന്നു.

ശേഷം, ചന്ദ്രയാന്‍ -1നെ കുറിച്ചു വിശദീകരിക്കാന്‍ ചെന്ന ഐഎസ്ആര്‍ഒ സംഘത്തോട് കലാം ചോദിച്ചത്, ഉപഗ്രഹം ഏതായാലും ചന്ദ്രനിലെത്തുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് അവിടെ ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാത്തതെന്നാണ് കലാം ചോദിച്ചതെന്ന് ചന്ദ്രയാന്‍-1ന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്ന എം അണ്ണാദുരൈ പിന്നീട് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ 2 വഹിച്ചുയരുന്ന ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്‌സല്‍ ജൂലൈ 20ന് പൂര്‍ത്തിയായിരുന്നു.

Exit mobile version