ചൊവ്വാഴ്ച സഭയിലെത്തണം; വിമത എംഎല്‍എമാര്‍ക്ക് അന്ത്യശാസനം നല്‍കി കര്‍ണാടക സ്പീക്കര്‍

ബംഗളൂരു: രാജി സമര്‍പ്പിച്ച് സഭയില്‍ നിന്നും വിട്ടുനില്‍ക്കുന്ന 15 എംഎല്‍എമാരോടും ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നേരിട്ട് സഭയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍. വിധാന്‍ സൗധയില്‍ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് സ്പീക്കറുടെ അന്ത്യശാസനം പുറത്തുവന്നിരിക്കുന്നത്.

നിര്‍ദേശം വിവരിച്ച് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചു. തങ്ങളുടെ വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. വിമതരില്‍ 13 പേര്‍ കോണ്‍ഗ്രസിലേയും മൂന്ന് പേര്‍ ജെഡിഎസിലേയും എംഎല്‍എമാരാണ്. ഇരുകക്ഷികളിലേയും നിയമസഭാ പാര്‍ട്ടി നേതാക്കളാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നത്.

ഇതിനിടെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്താന്‍ ആവശ്യപ്പെടണം എന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. നാളെ പരിഗണിക്കാന്‍ ശ്രമിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

Exit mobile version