പെയിന്റും ഷാംപൂവും ഉപയോഗിച്ച് കൃത്രിമ പാല്‍ നിര്‍മ്മാണം; ആറ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തതായി കണ്ടെത്തി, മൂന്ന് നിര്‍മ്മാണകേന്ദ്രങ്ങളില്‍ റെയ്ഡ്

10,000 ലിറ്റര്‍ കൃത്രിമ പാലും 500 കിലോ കൃത്രിമവെണ്ണയും 200 കിലോ കൃത്രിമ പനീറും പിടിച്ചെടുത്തു. സംഭവത്തില്‍ 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഭോപ്പാല്‍: രാജ്യത്ത് പലഭാഗങ്ങളിലും കൃത്രിമ പാല്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 10,000 ലിറ്റര്‍ കൃത്രിമ പാലും 500 കിലോ കൃത്രിമവെണ്ണയും 200 കിലോ കൃത്രിമ പനീറും പിടിച്ചെടുത്തു. സംഭവത്തില്‍ 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പാല്‍ വിതരണം ചെയ്തു. ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരം പരിശോധനയില്‍ കണ്ടെത്തി.

പാലിനോടൊപ്പം ഷാംപു, വെള്ള പെയ്ന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാല്‍ ഉത്പാദിപ്പിച്ചിരുന്നത്. അഞ്ച് രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന പാല്‍ മാര്‍ക്കറ്റില്‍ ലിറ്ററിന് 45 മുതല്‍ 50 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. ചീസിന് കിലോയ്ക്ക് 100 മുതല്‍ 150 രൂപ നിരക്കിലും ആണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. 20 ടാങ്കര് ലോറികളിലും 11 പിക്കപ്പ് വാനുകളിലുമായി നിറച്ച കൃത്രിമ പാലും റെയ്ഡില്‍ ഇവിടെ നിന്ന് പിടികൂടി.

ഏകദേശം രണ്ട് ലക്ഷം ലിറ്റര് പാലാണ് ഈ ഉത്പാദനകേന്ദ്രത്തില് നിന്ന് ദിവസേന നിര്മിച്ചിരുന്നത്. രാത്രിയും പകലുമായി നൂറുകണക്കിന് ജോലിക്കാരാണ് ഫാക്ടറികളില്‍ ജോലി ചെയ്തിരുന്നത്. ഫാക്ടറികള്‍ അടച്ചുപൂട്ടിയതായി പോലീസ് അറിയിച്ചു. കൃത്രിമ പാല്‍ നിര്‍മ്മാണത്തിന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും എസ്പി രാജേഷ് ബഡോറിയ പറഞ്ഞു.

Exit mobile version