ജീവപര്യന്തം ശിക്ഷ ഇളവു ചെയ്യണം; നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനിയുടെ ശിക്ഷ ഇളവുചെയ്യാന്‍ ആവശ്യപ്പെടുന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തന്റെ ജീവപര്യന്തം ശിക്ഷ ഇളവുചെയ്യാന്‍ ഗവണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ ആര്‍ സുബ്ബയ്യ, സി ശരവണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 361 പ്രകാരം സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗവര്‍ണര്‍ ഔദ്യോഗിക ചുമതലകള്‍ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയോ ഉത്തരം നല്‍കുകയോ ചെയ്യേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് ഒരു നിര്‍ദേശവും നല്‍കാന്‍ കഴില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

മാനുഷിക പരിഗണന കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ഹര്‍ജി നല്‍കിയത്.

Exit mobile version