സ്വഭാവശുദ്ധിയിൽ സംശയം; 19കാരിയായ മോഡലിന്റെ മുഖം വികൃതമാക്കി റോഡിൽ തള്ളി കാമുകൻ

നാഗ്പൂർ: പ്രണയിച്ച് തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തെ തുടർന്ന് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പത്തൊമ്പതുകാരിയായ മോഡലിനെ തലതകർത്താണ് യുവാവ് കൊലപ്പെടുത്തിയത്. നാഗ്പൂർ സ്വദേശിയായ ഖുശി പരിഹാറാണ് കൊല്ലപ്പെട്ടത്. കാമുകൻ അഷ്‌റഫ് ഷെയ്ഖിനെ പോലീസ് പിടികൂടി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

ശനിയാഴ്ച രാവിലെ പാന്ദുർന-നാഗ്പൂർ ദേശീയപാതയിൽ വെച്ച് മുഖം വികൃതമാക്കിയ രീതിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രാദേശിക ഫാഷൻ ഷോകളിൽ സ്ഥിരസാന്നിധ്യം ആയതിനാൽ സമൂഹമാധ്യമങ്ങളിലൂടെ മൃതദേഹം ഖുശിയുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ ഖുശിയുടെ കാമുകനായ അഷ്‌റഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജൂലൈ 12 ന് ഖുശിയുമായി കാറിൽ സഞ്ചരിക്കവെ ഉടലെടുത്ത വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കാറിനുള്ളിൽ വെച്ചാണ് ഖുശിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

ഖുശിയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റുവാണ് അവരെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. ഫേസ്ബുക്കിൽ അഷ്‌റഫിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ഖുശി പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് പ്രതിയിലേക്കുള്ള അന്വേഷണം എളുപ്പമാക്കിയത്. കസ്റ്റഡിയിലെടുത്തപ്പോൾ, വെള്ളിയാഴ്ച രാത്രി 9 മണി വരെ മാത്രമേ ഖുശിക്കൊപ്പം ഉണ്ടായിരുന്നുള്ളൂവെന്നാണ് അഷ്റഫ് പറഞ്ഞിരുന്നത്. എന്നാൽ മൊബൈൽ സിഗ്നൽ പരിശോധിച്ചപ്പോൾ ഇതു കള്ളമാണെന്നു തെളിഞ്ഞു. രാത്രി വൈകിയും ഇയാൾ ഖുശിക്കൊപ്പമുണ്ടായിരുന്നു. ഇതോടെ കൂടുതൽ കള്ളംപറഞ്ഞ് പിടിച്ചു നിൽക്കാൻ ശ്രമിക്കാതെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

പത്തു ദിവസത്തിനുള്ളിൽ ഖുശിയെ വിവാഹം കഴിക്കാനിരുന്നതാണെന്നും അഷ്റഫ് പോലീസിനോടു പറഞ്ഞു. ഇതിനായി ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നുവെന്നും അഷ്റഫിന്റെ മൊഴിയിലുണ്ട്.

Exit mobile version