13,500 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ മെഹുല്‍ ചോക്‌സിയുടെ പൗരത്വം റദ്ദാക്കുമെന്ന് ആന്റിഗ്വാ പ്രധാനമന്ത്രി

ചോക്സിയുടെ പൗരത്വം സംബന്ധിച്ച് നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുടെ പൗരത്വം റദ്ദാക്കുമെന്ന് ആന്റിഗ്വാ പ്രധാനമന്ത്രി. നിയമപരമായ നടപടിക്രമങ്ങള്‍ കൂടി ബാക്കിയുണ്ട്, അതുകൂടി അവസാനിച്ചാല്‍ ഇയാളുടെ പൗരത്വം റദ്ദാക്കുമെന്നാണ് ദ്വീപ് രാജ്യമായ ആന്റിഗ്വായുടെ പ്രധാനമന്ത്രി അറിയിച്ചത്.

പൗരത്വം റദ്ദാക്കുന്നതോടെ മെഹുല്‍ ചോക്സിയെ തട്ടിപ്പ് കേസുകളില്‍ വിചാരണയ്ക്ക് ഹാജരാക്കുന്നതിന് ഇന്ത്യയ്ക്ക് വിട്ടു കിട്ടുമെന്നാണ് പ്രതീക്ഷ. അതേ സമയം ആന്റിഗ്വയുമായി ഇന്ത്യക്ക് കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്ല. ആന്റിഗ്വായെ കുറ്റവാളികള്‍ക്കുള്ള സുരക്ഷിത താവളമായി മാറാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ കൂട്ടിച്ചേര്‍ത്തു.

ചോക്സിയുടെ പൗരത്വം സംബന്ധിച്ച് നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കപ്പെടും ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്യുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version