ഉത്തര്‍പ്രദേശില്‍ നാലുദിവസം പ്രായമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു

ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.

ആശുപത്രിയില്‍ മൂന്നുമണിക്കൂറോളമാണ് കുഞ്ഞിന് ചികിത്സ ലഭ്യമാക്കാന്‍ മാതാപിതാക്കള്‍ കാത്തിരുന്നത്. കഴിഞ്ഞദിവസം ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. ശ്വാസതടസം അനുഭവപ്പെട്ട നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞുമായി രാവിലെയാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത്. പുരുഷന്മാരുടെ ആശുപത്രിയിലാണ് ആദ്യം കുഞ്ഞിനെ എത്തിച്ചതെങ്കിലും ഡോക്ടര്‍മാര്‍ പരിശോധിച്ചില്ല.

കുഞ്ഞിനെ തൊട്ടടുത്തുള്ള സ്ത്രീകളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് മാതാപിതാക്കള്‍ കുഞ്ഞിനെ സ്ത്രീകളുടെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും ചികിത്സ ലഭിച്ചില്ല.ആശുപത്രിയില്‍ കിടക്ക ഒഴിവില്ലെന്നും ചികിത്സിക്കാന്‍ സ്ഥലമില്ലെന്നും പറഞ്ഞാണ് ഡോക്ടര്‍മാര്‍ ഇവരെ മടക്കിയത്.

കുഞ്ഞിനെ പുരുഷന്മാരുടെ ആശുപത്രിയിലേക്ക് തിരികെകൊണ്ടുപോകാനായിരുന്നു നിര്‍ദേശം. ഇതിനകം മൂന്നുമണിക്കൂറോളം ആശുപത്രിയില്‍ വട്ടംചുറ്റിയ മാതാപിതാക്കള്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോകാന്‍ തീരുമാനിച്ചു. എന്നാല്‍ ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങുമ്പോഴേക്കും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

മൂന്നുമണിക്കൂറോളമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ വട്ടംകറക്കിയതെന്നും ഡോക്ടര്‍മാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇതിനിടെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍ നല്‍കിയ കുറിപ്പടിയും പുറത്തുവന്നു.

ഇരു ആശുപത്രികളില്‍ നിന്നും കുഞ്ഞിന് ചികിത്സ ലഭിച്ചില്ലെന്ന് വ്യക്തമായതോടെ രണ്ട് ആശുപത്രികളിലെയും മെഡിക്കല്‍ സൂപ്രണ്ടുമാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

Exit mobile version