മുത്തലാഖിന് ഇരയായവര്‍ക്ക് വാര്‍ഷിക പെന്‍ഷന്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

മുത്തലാഖിന് ഇരയായവര്‍ക്ക് വാര്‍ഷിക പെന്‍ഷന്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

ലഖ്‌നൗ: മുത്തലാഖിന് ഇരയായവര്‍ക്ക് വാര്‍ഷിക പെന്‍ഷന്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇവര്‍ക്ക് വര്‍ഷത്തില്‍ 6,000രൂപ നല്‍കുമെന്നാണ് യോഗിസര്‍ക്കാരിന്റെ പ്രഖ്യാപനം. യോഗി സര്‍ക്കാരിന്റെ പുതിയ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തി.

സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഷിയ വിഭാഗം നേതാവ് മൗലാന സൈഫ് അബ്ബാസ് പറഞ്ഞു. മുത്തലാഖ് ഇരകള്‍ക്ക് പെന്‍ഷനായി 500 രൂപ നല്‍കുന്നതിനേക്കാള്‍ നല്ലത്, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും വീടുകളിലെ പ്രശ്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ യോഗി സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടിയാണെന്നാണ് സുന്നി പുരോഹിതനായ മൗലാന സുഫിയാന പറഞ്ഞത്. ‘ഈ വിഷയത്തില്‍ രാഷ്ട്രീയം നടന്നിട്ടുണ്ട്. പ്രതിമാസം 500 രൂപ പെന്‍ഷനായി നല്‍കി സര്‍ക്കാര്‍ എന്ത് നീതി നടപ്പാക്കാനാണ് ആഗ്രഹിക്കുന്നത്’എന്ന് അദ്ദേഹം ചോദിച്ചു.

സര്‍ക്കാരിന്റേത് നല്ല നടപടിയാണെന്നും എന്നാല്‍ അനുവദിച്ചിരിക്കുന്ന തുക കുറവാണെന്നുമാണ് അഖിലേന്ത്യാ മുസ്ലിം വിമന്‍സ് വ്യക്തി നിയമ ബോര്‍ഡ് പ്രസിഡന്റ് ഷാഹിസ് അംബാര്‍ പ്രതികരിച്ചത്. പ്രതിവര്‍ഷം 6,000രൂപ ലഭിക്കുന്നതുകൊണ്ട് അവരുടെ അടിസ്ഥാന ആവശ്യങ്ങല്‍ നിറവേറ്റുക എന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version