ഉത്തര്‍പ്രദേശിലെ നിയമവാഴ്ചയും, ജംഗിള്‍ രാജും തമ്മില്‍ വ്യത്യാസമില്ല; വിമര്‍ശിച്ച് കോണ്‍ഗ്രസ്

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് പ്രസിഡന്റ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമവാഴ്ചയും, ജംഗിള്‍ രാജും തമ്മില്‍ വ്യത്യാസമില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത വിഷയത്തിലും, ഉത്തര്‍പ്രദേശിലെ ആദ്യ വനിത ബാര്‍കൗണ്‍സില്‍ പ്രസിഡന്റ് ദര്‍വേശ് സിംഗ് കോടതി വളപ്പില്‍ വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലുമാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് പ്രസിഡന്റ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ജംഗിള്‍രാജും യുപിയിലെ നിയമവാഴ്ചയും വ്യത്യാസമില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിലെ ആദ്യ വനിതാ പ്രസിഡന്റ് ദര്‍വേഷ് യാദവ് ആഗ്രാ കോടതിക്ക് സമീപത്ത് വച്ചാണ് വെടിയേറ്റത് മരിച്ചത്.

സഹപ്രവര്‍ത്തകനായ മനീഷ് ശര്‍മ്മയാണ് ദര്‍വെഷിനെ വെടിവച്ചത്. ദര്‍വേഷിന് നേരെ വെടിയുതിര്‍ത്ത ശേഷം മനീഷ് ശര്‍മ്മ സ്വയം ആത്മഹത്യക്ക് ശ്രമിച്ചു. ജൂണ്‍ 9നാണ് ദര്‍വേഷിനെ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഉത്തര്‍പ്രദേശിലെ ആദ്യ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു ദര്‍വേഷ്. കോടതിയില്‍ അവര്‍ക്കായി ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം.

Exit mobile version