കാശ്മീരിലെ ഭീകരാക്രമണം; ഉത്തരവാദിത്വം അല്‍ ഉമര്‍ മുജാഹിദീന്‍ ഏറ്റെടുത്തു

സംഭവത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു

ശ്രീനഗര്‍: കാശ്മീരിലെ അനന്ത്‌നാഗില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ ഉമര്‍ മുജാഹിദീന്‍ ഏറ്റെടുത്തു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അല്‍ ഉമര്‍ മുജാഹിദീന്‍.

1999ല്‍ തട്ടിക്കൊണ്ട് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി 814ലെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യ മസൂദ് അസറിനൊപ്പം വിട്ടയച്ച മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍ ആണ് ഈ സംഘടനയുടെ തലവന്‍.

പ്രാദേശിക വാര്‍ത്ത ഏജന്‍സിയിലൂടെ പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റിലൂടെയാണ് ഇവര്‍ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചേകാലോടെയായിരുന്നു ആക്രമണം ഉണ്ടായത്. റൈഫിളുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ഭീകരര്‍ സേനയ്ക്ക് നേരെ ആക്രമണം നടത്തിയത്.

കെപി ചൗക്കിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു പോലീസുകാരനും ഒരു പ്രദേശവാസിക്കും പരുക്കേറ്റിരുന്നു.

Exit mobile version