യുഎന്നില്‍ പാലസ്തീനെ എതിര്‍ത്ത് ഇസ്രായേല്‍ അനുകൂല വോട്ട് രേഖപ്പെടുത്തി ഇന്ത്യ; പരസ്യമായ നിലപാട് ഇതാദ്യം

ഇസ്രായേല്‍ കൊണ്ടുവന്ന പ്രമേയത്തിന് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

യുഎന്‍: പാലസ്തീന്‍-ഇസ്രയേല്‍ വിഷയത്തില്‍ ഇതുവരെ പരസ്യ നിലപാട് കൈക്കൊള്ളാതിരുന്ന ഇന്ത്യ ചരിത്രം മാറ്റി യുഎന്നില്‍ പാലസ്തീന്‍ വിരുദ്ധ വോട്ട് രേഖപ്പെടുത്തി. പാലസ്തീനിലെ എന്‍ജിഒ സംഘടനയ്ക്ക് ഉപദേശക പദവി നല്‍കുന്നതിനെ എതിര്‍ത്ത് യുഎന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍(ഇസിഒഎസ്ഒസി) ഇസ്രായേല്‍ കൊണ്ടുവന്ന പ്രമേയത്തിന് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് പുറമെ, യുഎസ്, യുകെ, യുക്രൈന്‍, ജപ്പാന്‍, കൊറിയ, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ബ്രസീല്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തത്. 15നെതിരെ 28 വോട്ടുകള്‍ക്ക് പ്രമേയം പാസായി.

ആദ്യമായാണ് ഇന്ത്യ ഇസ്രയേല്‍ അനുകൂല നിലപാട് പരസ്യമായി സ്വീകരിക്കുന്നത്. സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച ഇസ്രയേല്‍ ഇന്ത്യയ്ക്ക് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. അനുകൂലമായി വോട്ട് ചെയ്തതിന് ഇന്ത്യയിലെ ഇസ്രായേല്‍ ഡെപ്യൂട്ടി ചീഫ് മിഷന്‍ മായ കദോഷ് നന്ദി പറഞ്ഞു ട്വീറ്റ് ചെയ്തു. തീവ്രവാദ സംഘടന യുഎന്നില്‍ നിരീക്ഷക പദവി ലഭിക്കുന്നതിനായി നല്‍കിയ അപേക്ഷയ്‌ക്കെതിരെ ഇസ്രായേലിനോടൊപ്പം ഇന്ത്യ നിന്നതിന് നന്ദിയുണ്ടെന്നാണ് മായയുടെ ട്വീറ്റ്.

അതേസമയം, ചൈന, റഷ്യ, സൗദി അറേബ്യ, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ വോട്ട് ചെയ്തു. പാലസ്തീനിയന്‍ അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് ഉപദേശക പദവി തേടി യുഎന്നിനെ സമീപിച്ചത്. വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, അപേക്ഷ സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി തിരിച്ചയക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

Exit mobile version