മരുമകളെയും രണ്ട് മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഇട്ടു; പോലീസ് നോക്കി നില്‍ക്കെ അമ്മയെയും മകനെയും തല്ലികൊന്ന് നാട്ടുകൂട്ടം!

തടയാന്‍ എത്തുന്ന പോലീസുകാര്‍ക്ക് നേരെയും മര്‍ദ്ദനം ഉണ്ട്.

ഡിസ്പൂര്‍: ആസമില്‍ അമ്മയെയും മകനെയും ആള്‍കൂട്ടം തല്ലികൊന്നു. മരുമകളെയും രണ്ട് മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് രണ്ട് പേരെയും ജനക്കൂട്ടം തല്ലികൊന്നത്. ആസാമിലെ തിന്‍സുകിയ എന്ന ജില്ലയിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

പോലീസിന്റെ കണ്‍മുമ്പില്‍ വെച്ചാണ് നാട്ടുകൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ജമുന താന്തി, മകന്‍ അജയ് താന്തി എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തടയാന്‍ എത്തുന്ന പോലീസുകാര്‍ക്ക് നേരെയും മര്‍ദ്ദനം ഉണ്ട്. ജനത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും വിട്ടുപോകുന്ന കാഴ്ചയാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്.

വടികളും കമ്പികളുമുപയോഗിച്ചായിരുന്നു ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം. സംഭവ സ്ഥലത്ത് തന്നെ അമ്മ ജമുന മരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അജയ് മരിക്കുന്നത്. അജയ്‌യും ഭാര്യ രാധയും തമ്മില്‍ പതിവായി തര്‍ക്കം ഉണ്ടാകാറുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് മരുമകള്‍ രാധയുടെ മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്തത്.

Exit mobile version