ഹെലികോപ്റ്റര്‍ ഉണ്ടായിട്ടും റോഡ് മാര്‍ഗം 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക്; കുഴല്‍ക്കിണറില്‍ നിന്നും പുറത്തെടുത്ത രണ്ടു വയസുകാരന്‍ മരിച്ചു; 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം തുണച്ചില്ല

പിജിഎ ചണ്ഡീഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം.

സാംഗ്രൂര്‍: പഞ്ചാബില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചു. 109 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനു ശേഷം ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പ്രാര്‍ത്ഥനകളും ചികിത്സയും വൃഥാവിലാക്കി കുഞ്ഞ് വിടവാങ്ങുകയായിരുന്നു. പിജിഎ ചണ്ഡീഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം.

പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വന്‍പുര ഗ്രാമത്തിലാണ് രണ്ട് വയസ്സുകാരന്‍ ഫത്തേവീര്‍ സിങ് വ്യാഴാഴ്ച ഉച്ചയോടെ കുഴല്‍ക്കിണറില്‍ വീണത്. തൊട്ടടുത്ത് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉണ്ടായിരുന്നിട്ടും 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ റോഡ് മാര്‍ഗം കൊണ്ടുപോയത് ഇതിനിടെ വിവാദമായിട്ടുണ്ട്. കുഞ്ഞിനെ കിണറില്‍ നിന്നു പുറത്തെടുത്തതും ആശുപത്രിയിലെത്തിച്ചതും വൈകിയതില്‍ ജനങ്ങള്‍ രോഷത്തിലാണ്. നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇതിനിടെ പ്രതിപക്ഷവും സര്‍ക്കാറിനെതിരെ രംഗത്തെത്തി.

ചണസഞ്ചിയില്‍ ചവിട്ടിയാണ് കുഞ്ഞ് ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറില്‍ വീണത്. തുണികൊണ്ട് മൂടിയ നിലയിലായിരുന്നു കിണര്‍. ഈ സഞ്ചി കുഞ്ഞിന്റെ മുഖത്ത് പതിച്ചിരുന്നു. കുഞ്ഞിനെ പുറത്തെടുക്കുമ്പോഴും ഈ സഞ്ചി കുഞ്ഞിന്റെ മുഖത്തു തന്നെയുണ്ടായിരുന്നു. മാതാപിതാക്കളുടെ ഏകമകനാണ് കുഴല്‍ക്കിണറില്‍ വീണ ഫത്തേവീര്‍. തിങ്കളാഴ്ചയായിരുന്നു കുട്ടിയുടെ രണ്ടാം പിറന്നാള്‍. കുഴല്‍ക്കിണറില്‍ വീണ കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചിരുന്നില്ല. ഓക്‌സിജന്‍ മാത്രമാണ് നല്‍കിയിരുന്നത്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.

Exit mobile version