വ്യാജ ഒപ്പിട്ട് സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് ലക്ഷങ്ങള്‍; മധ്യവയസ്‌ക പോലീസ് പിടിയില്‍

പ്രതിയായ മധ്യവയസ്‌കയ്ക്ക് പരാതിക്കാരിയായ യുവതിയെ മുന്‍ പരിചയമുണ്ടായിരുന്നു

ന്യൂഡല്‍ഹി: വ്യാജ ഒപ്പിട്ട് സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന് മധ്യവയസ്‌ക കവര്‍ന്നത് ലക്ഷങ്ങള്‍. 3.5 ലക്ഷം രൂപയാണ് ഇവര്‍ ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത്. കേസില്‍ മധ്യവയസ്‌കയെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്.

അക്കൗണ്ടില്‍ നിന്ന് 3.62 ലക്ഷം രൂപ പിന്‍വലിച്ചതായി ചൂണ്ടിക്കാട്ടി ഉത്തംനഗര്‍ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ചെക്ക് വഴിയും എടിഎം കാര്‍ഡുകള്‍ വഴിയുമാണ് പണം പിന്‍വലിക്കപ്പെട്ടതെന്നാണ് ബാങ്ക് നല്‍കിയ വിശദീകരണം. എന്നാല്‍ ബാങ്ക് അയച്ച ചെക്ക് ബുക്കോ എടിഎം കാര്‍ഡോ തനിക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരി ആരോപിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്.

ഫെബ്രുവരിയിലാണ് യുവതി എടിഎം കാര്‍ഡും ചെക്ക് ബുക്കിനും വേണ്ടി ബാങ്കില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ബാങ്ക് അനുവദിച്ച എടിഎം കാര്‍ഡും ചെക്ക് ബുക്കും ഡെലിവറി ബോയ് ആളുമാറി അതേ പേരിലും വിലാസത്തിലും താമസിക്കുന്ന പ്രതിയായ സ്ത്രീയുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പ്രതിയായ മധ്യവയസ്‌കയ്ക്ക് പരാതിക്കാരിയായ യുവതിയെ മുന്‍ പരിചയമുണ്ടായിരുന്നു. ഇവരുടെ ഒപ്പും ഇവര്‍ക്ക് അറിയാമായിരുന്നു. തുടര്‍ന്ന് വ്യാജ ഒപ്പിടാന്‍ പലതവണ പരിശ്രമിച്ചാണ് മധ്യവയസ്‌ക ഇത്രയും വലിയ തുക ബാങ്കില്‍ നിന്ന് തട്ടിയെടുത്തത്. ചെക്ക് ബുക്ക് വഴിയും എടിഎം ഉപയോഗിച്ചുമാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

Exit mobile version