രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം; രണ്ടുവര്‍ഷം കൊണ്ട് ഇരട്ടി വര്‍ധന

അതു പോലെ തൊഴിലന്വേഷിക്കുന്നവരുടെ എണ്ണം 2017 ജൂലൈയില്‍ 14 കോടിയില്‍ നിന്ന് 29.5 കോടിയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിയായി വര്‍ധിച്ചു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടേതാണ് റിപ്പോര്‍ട്ട്. 2018 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം 6.9 ശതമാനമായാണ് തൊഴിലില്ലായ്മ നിരക്ക്.

ത്രിപുരയിലാണ് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുന്നത്- 32 ശതമാനം. ഏറ്റവും കുറവ് പുതുച്ചേരിയിലാണെന്നും (0.6 ശതമാനം) സിഎംഇഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ജനുവരിയില്‍ 40.8 കോടി പേര്‍ക്ക് തൊഴില്‍ ലഭ്യമായിരുന്നെങ്കില്‍ 2018 ഒക്ടോബറിലെ കണക്കനുസരിച്ച് ഇത് 39.7 കോടിയായി കുറഞ്ഞു. അതു പോലെ തൊഴിലന്വേഷിക്കുന്നവരുടെ എണ്ണം 2017 ജൂലൈയില്‍ 14 കോടിയില്‍ നിന്ന് 29.5 കോടിയായി ഉയര്‍ന്നു. തൊഴില്‍ പങ്കാളിത്ത നിരക്ക് 42.4 ശതമാനമായി താഴ്ന്നിരിക്കുകയാണ്.

നോട്ട് നിരോധനത്തിനു മുമ്പ് 47-48 ശതമാനം തൊഴില്‍ പങ്കാളിത്ത നിരക്ക് ഉണ്ടായിരുന്നതാണെന്നും നോട്ട് നിരോധനത്തിനു ശേഷമാണ് വലിയ വീഴ്ചയുണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനത്തിനു ശേഷം ഈ വീഴ്ചയില്‍ നിന്നു തിരികെ കയറാനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Exit mobile version