ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

നവംബര്‍ 11ന് ആന്‍ഡമാന്‍ കടലിന്റെ വടക്കന്‍ ഭാഗത്തും, ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും മത്സ്യബന്ധനം നടത്തരുത്

കൊച്ചി: അടുത്ത 24 മണിക്കൂറിന് ശേഷം ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദ്ദം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മത്സ്യ തൊഴിലാളികള്‍ നവംബര്‍ 9 ന് ആന്‍ഡമാന്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകരുത്. നവംബര്‍ 10 ന് ആന്‍ഡമാനിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍-മധ്യകിഴക്കന്‍ ഭാഗങ്ങളിലും മത്സ്യബന്ധനത്തിന് പോകരുത്. നവംബര്‍ 11ന് ആന്‍ഡമാന്‍ കടലിന്റെ വടക്കന്‍ ഭാഗത്തും, ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും മത്സ്യബന്ധനം നടത്തരുത്.

നവംബര്‍ 12 ന് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യകിഴക്കന്‍, തെക്കുകിഴക്കന്‍, മധ്യപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നത് ജീവന്‍ നഷ്ടപ്പെടാന്‍ വരെ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ ചൈനയുടെയും ഗള്‍ഫ് ഓഫ് തായ്ലന്‍ഡിന്റെയും മുകളിലായി രൂപം കൊണ്ട സൈക്ലോണിക് സര്‍ക്കുലേഷന്റെ ഫലമായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഗള്‍ഫ് ഓഫ് തായ്ലന്‍ഡിന്റെയും മലായ് പെനിന്‍സുലയുടെയും മുകളിലാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടത്.

അടുത്ത 24 മണിക്കൂറില്‍ ഈ ന്യൂനമര്‍ദ്ദം ആന്‍ഡമാന്‍ കടലിലേക്ക് നീങ്ങും. പിന്നീടുള്ള 24 മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദ്ദം പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിലേക്കാവും നീങ്ങുക. ഇത് കൊടുങ്കാറ്റായി മാറാനും സാധ്യതയുണ്ട്.

ആന്‍ഡമാന്‍ കടലില്‍ ഇതിന്റെ ഫലമായി നാളെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 – 40 കിമീ വരെയാകും. ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിമീ വരെയുമാകും. കടല്‍ പ്രക്ഷുബ്ദ്ധമോ അതി പ്രക്ഷുബ്ദ്ധമോ ആകാന്‍ സാധ്യതയുണ്ട്.

ആന്‍ഡമാന്‍ കടലിലും, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍-മധ്യകിഴക്കന്‍ ഭാഗങ്ങളിലും നവംബര്‍ 10 ന് കാറ്റിന്റെ വേഗത 50 കി.മീ ആകും. ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മീ ആകാനും സാധ്യതയുണ്ട്. നവംബര്‍ 11 ന് വടക്ക് ആന്‍ഡമാന്‍ കടലിലും, തെക്കുകിഴക്കന്‍, മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 -60 കിമീ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിമി വരെയും ആകാന്‍ സാധ്യതയുണ്ട്.

Exit mobile version