ബംഗാളില്‍ ആദ്യമായി മുനിസിപ്പാലിറ്റി ഭരണവും പിടിച്ചെടുത്ത് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുനിസിപ്പാലിറ്റി ഭരണവും നേടി ബിജെപി. ഭട്പര മുനിസിപ്പാലിറ്റിയിലാണ് ബിജെപി അധികാരത്തിലെത്തിയത്.

ഇതാദ്യമായാണ് ബംഗാളില്‍ ഒരു മുനിസിപ്പാലിറ്റി ഭരണം ബിജെപി നേടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 12 ദിവസത്തിന് ശേഷമാണ് ഈ നേട്ടം ബിജെപി നേടിയത്.

നഗരസഭയില്‍ ആകെ 35 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച സൗരവ് സിങിന് 26 വോട്ട് ലഭിച്ചു. ബാരക്പുറിലെ ബിജെപി എംപി അര്‍ജുന്‍ സിങിന്റെ അനന്തരവനാണ് ഇദ്ദേഹം.

നാല് തവണ തൃണമൂല്‍ ടിക്കറ്റില്‍ നിയമസഭയിലേക്ക് വിജയിച്ച അര്‍ജുന്‍ സിങ് ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. മുന്‍പ് ഭട്പര മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്നു അര്‍ജുന്‍ സിങ്.

നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ നൈഹാറ്റി, കാഞ്ചറപറ, ഹാലിസഹര്‍ എന്നിവിടങ്ങളിലെ കൗണ്‍സിലര്‍മാരും കൂട്ടമായി ബിജെപിയിലേക്ക് കൂറുമാറിയിട്ടുണ്ട്. ഈ നഗരസഭകളിലും ബിജെപി ഉടന്‍ അധികാരത്തിലേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Exit mobile version