പൊതുനിരത്തില്‍ വച്ച് യുവതിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി, സംഭവം വിവാദമായതോടെ രാഖി കെട്ടിച്ച് സഹോദരിയാക്കി ബിജെപി എംഎല്‍എ

അഹമ്മദാബാദ്: പൊതുനിരത്തില്‍ വച്ച് ക്രൂരമായി ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത യുവതിയെ കൊണ്ട് കൈയ്യില്‍ രാഖി കെട്ടിച്ച് ബിജെപി എംഎല്‍എ. ഗുജറാത്തിലെ എംഎല്‍എയായ ബല്‍റാം തവാനിയാണ് എന്‍സിപി പ്രവര്‍ത്തകയായ നിതു തേജ്വാനിയെ പൊതുവഴിയിലിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തത്. ക്രൂരമായ മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം, യുവതി തന്റെ സഹോദരി ആണെന്നും സംഭവിച്ച തെറ്റിന് താന്‍ യുവതിയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും തവാനി പറഞ്ഞു. വീഡിയോയില്‍ ബല്‍റാം തവാനിയുടേയും കൂട്ടാളികളുടേയും തല്ലുകൊണ്ട്, നിതു അലമുറയിടുന്നതും അത് വകവയ്ക്കാതെ തവാനി നിതുവിനെ തുടര്‍ന്നും ദാക്ഷ്യണ്യമില്ലാതെ ഉപദ്രവിക്കുന്നതും കാണാം. ഗുജറാത്തിലെ നരോദയില്‍ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് അതിനുള്ള പരിഹാരത്തിനായി സമരം നയിക്കുകയായിരുന്നു നിതു.

വിഷയത്തെക്കുറിച്ച് എംഎല്‍എയോട് സംസാരിക്കാന്‍ ചെന്ന നിതുവിനെ ഒന്നും മിണ്ടാതെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. നിതുവിനെ ഉപദ്രവിക്കുന്നത് കണ്ട് ഓടിയെത്തിയ ഭര്‍ത്താവിനെയും തവാനിയും കൂടെയുള്ളവരും ചേര്‍ന്ന് മര്‍ദിച്ചു. നിതുവിനോടൊപ്പം സമരം ചെയ്യാനുണ്ടായിരുന്ന മറ്റ് സ്ത്രീകളേയും തവാനി ആക്രമിച്ചുവെന്നും നിതു പറഞ്ഞിരുന്നു. അവര്‍ പോലീസില്‍ പരാതിയും കൊടുത്തിരുന്നു.

സംഭവിച്ചതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്ന് പറഞ്ഞാണ് നിതുവിന്റെ വീട്ടിലേക്ക് തവാനി മധുരവും രാഖിയുമായി എത്തുന്നത്. നിതുവിനെ കണ്ടതിന് ശേഷം എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നും ബല്‍റാം തവാനി മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ നിതുവിന്റെ പാര്‍ട്ടിയായ എന്‍സിപി വിഷയം അങ്ങനെ പെട്ടെന്ന് അവസാനിപ്പിക്കാന്‍ തയ്യാറല്ല.

തവാനിയെ അറസ്റ്റ് ചെയ്യണമെന്നും, ക്ഷമ പറഞ്ഞത് കൊണ്ടുമാത്രം പ്രശ്നം തീരില്ലെന്നുമാണ് എന്‍സിപി പറയുന്നത്. വിഷയത്തില്‍ ബിജെപി തവാനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Exit mobile version