രണ്ടാം മോഡി സര്‍ക്കാരിലെ ‘ചെറുപ്പക്കാരി’ പട്ടം നേടി സ്മൃതി ഇറാനി!

ഒന്നാം മോഡി സര്‍ക്കാരിലെ മന്ത്രിമാരുടെ ശരാശരി പ്രായം 62 ആയിരുന്നെങ്കില്‍ ഇത്തവണ അത് 60 ആയി കുറഞ്ഞിരിക്കുകയാണ്.

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവായി 43കാരിയായ സ്മൃതി ഇറാനി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തറപറ്റിച്ചാണ് അമേഠിയില്‍ നിന്ന് സ്മൃതി ഇറാനി ജയിച്ച് കയറിയത്. ഒന്നാം മോഡി സര്‍ക്കാരിനേക്കാള്‍ പ്രായത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ചെറുപ്പമാണ് രണ്ടാം മോഡി സര്‍ക്കാര്‍.

ഒന്നാം മോഡി സര്‍ക്കാരിലെ മന്ത്രിമാരുടെ ശരാശരി പ്രായം 62 ആയിരുന്നെങ്കില്‍ ഇത്തവണ അത് 60 ആയി കുറഞ്ഞിരിക്കുകയാണ്. സ്മൃതി ഇറാനി കഴിഞ്ഞാല്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി മുന്‍ ബിസിസിഐ പ്രസിഡന്റ് അരുനാഗ് ഠാക്കൂറാണ്. മാന്‍സുഖ് മാണ്ഡവ്യക്കും സഞ്ജീവ് കുമാര്‍ ബാല്യനും 46 വയസാണ് പ്രായം. 47 വയസുമായി കിരണ്‍ റിജ്ജുവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍പ്പെടുന്നു.

ആദ്യമായി മന്ത്രിപദത്തിലെത്തിയ രാമേശ്വര്‍ തെലിക്കും ദേബശ്രീ ചൗധരിക്ക് 48 വയസാണ്. എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവായ രാം വിലാസ് പാസ്വിന് 73 വയസാണ്.ഇദ്ദേഹമാണ് പ്രായത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. 71 വയസുമായി തവര്‍ചന്ദ് ഗെലോട്ടും സന്തോഷ് കുമാര്‍ ഗാംഗ്വാറും പിന്നാലെയുണ്ട്.

അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, ആനന്ദ് ഗീതെ, ചൗധരി ബിരീന്ദര്‍ സിംഗ്, രാധാമോഹന്‍ സിംഗ്, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ക്ക് ഇത്തവണ മന്ത്രിസ്ഥാനം ഇല്ലാത്തത് കൊണ്ടാണ് ശരാശരി പ്രായത്തില്‍ ഇത്തവണ കുറവ് വന്നത്.

Exit mobile version