ബംഗാളില്‍ മമതയുടെ തൃണമൂലിന് അടിപതറുന്നു! 2 എംഎല്‍എമാരും 40 കൗണ്‍സിലര്‍മ്മാരും ബിജെപിയില്‍ ചേര്‍ന്നു;ഒരു സിപിഎം എംഎല്‍എയും അംഗത്വമെടുത്തു

ന്യൂഡല്‍ഹി: ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് അടിപതരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവരെ കൂടാതെ 40 കൗണ്‍സിലര്‍മാരും ഒരു സിപിഎം എംഎല്‍എയും ബിജെപിയില്‍ അംഗത്വമെടുത്തു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

ബിജെപി നേതാവ് മുകുള്‍ റോയിയുടെ മകന്‍ ശുഭ്രാംശുറോയ്, തുഷാര്‍ കാന്തി ഭട്ടാചാര്യ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ എംഎല്‍എമാര്‍. ഇതില്‍ ശുഭ്രാംശുറോയ് പാര്‍ട്ടി നടപടി നേരിട്ടയാളാണ്. സിപിഎമ്മിലെ ദേവേന്ദ്ര റോയ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഏഴ് ഘട്ടങ്ങളിലായി ഇനിയും കൂടുതല്‍ നേതാക്കളെ ബിജെപിയിലെത്തിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം കൈവരിച്ചതിന് പിന്നാലെയാണ് നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുന്നത്. 42 ലോക്‌സഭാ മണ്ഡലങ്ങളില്‍ 18 സീറ്റുകളില്‍ ബിജെപിയുടെ വിജയം നേടിയിരുന്നു.2014ലെ ലോക്‌സഭയില്‍ ബിജെപിക്ക് ബംഗാളില്‍ നിന്ന് രണ്ട് അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 40 എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് പ്രധാനമന്ത്രി തെരഞ്ഞടുപ്പ് റാലിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

Exit mobile version