രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നോട്ട് നിരോധനത്തിന് ഇന്ന് രണ്ട് വയസ് ; പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ഇന്ത്യ സാക്ഷ്യം വഹിച്ച വലിയൊരു പ്രതിസന്ധിയായിരുന്നു നോട്ടു നിരോധനം. രാജ്യത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ നോട്ട് നിരോധനത്തിന് ഇന്ന് രണ്ടുവയസ്. 2016 നവംബര്‍ എട്ടിന് അര്‍ധരാത്രിയാണ് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയത്.

വളര്‍ച്ചാ നിരക്കിലും തൊഴില്‍ മേഖലയിലും ഉണ്ടായ മാന്ദ്യമടക്കം പരിഗണിച്ചു പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.

വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടി 2016 നവംബര്‍ എട്ടിന് രാത്രി എട്ടേകാലിനായിരുന്നു നോട്ട് അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം വന്നത്.

1000,500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ നവംബര്‍ 10 മുതല്‍ വിതരണത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഇതോടെ 15.44 ലക്ഷം രൂപയുടെ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ കടലാസ് തുണ്ടുകള്‍ മാത്രമായി. എന്നാല്‍ നോട്ടു നിരോധനം ലക്ഷ്യം കണ്ടില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പറയുന്നു. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കണക്ക് റിസര്‍വ് ബാങ്ക് പുറത്തുവിട്ടത് അടുത്തിടെയാണ്.

മൂന്ന് ലക്ഷം കോടി രൂപയെങ്കിലും തിരിച്ചുവരില്ലെന്നും അത് വികസന പ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കാമെന്നുമുള്ള സര്‍ക്കാര്‍ കണക്കുകൂട്ടലും തെറ്റി.

Exit mobile version