തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വിഭജിക്കുന്നു; മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെതിരെ കമ്മീഷന്‍ അംഗം രംഗത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

ഡല്‍ഹി:തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ്. യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം ലവാസയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല.

ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇപ്പോഴത്തേത്. ‘ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത് മോഡി സര്‍ക്കാരിന്റെ മുഖമുദ്രയാണ്. വീണ്ടും ജനാധിപത്യ സ്ഥാപനത്തില്‍ നിന്നുമൊരു വിയോജിപ്പിന്റെ ശബ്ദം ഉയരുന്നതെന്നും സുര്‍ജേവാല പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരായ പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ ഏകപക്ഷീയമായാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലവാസ രംഗത്ത് വന്നിരുന്നു. തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ലവാസ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വിഭജിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നത്.

ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തെരഞ്ഞെടുത്തതെന്ന മോഡിയുടെ പരാമര്‍ശത്തിലും പുല്‍വാമയ്ക്ക് തിരിച്ചടി നല്‍കിയവര്‍ക്ക് വോട്ട് നല്‍കണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്.

Exit mobile version