വിവാദ പരാമര്‍ശം നടത്തിയ കമല്‍ഹാസന്റെ നാവ് അരിഞ്ഞുകളയണം, തമിഴ്‌നാട് മന്ത്രി

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപകനുമായ കമല്‍ഹാസന്റെ നാവ് മുറിച്ചുകളയണമെന്ന് തമിഴ്നാട് മന്ത്രി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയാണെന്ന പ്രസ്താവനക്കെതിരെ ആണ് എഐഎഡിഎംകെ നേതാവും ക്ഷീരവികസന മന്ത്രിയുമായ കെടി രാജേന്ദ്ര ബാലാജി പ്രതികരണവുമായി രംഗത്തെത്തിയത്.

കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് വിലക്കേര്‍പ്പെടുത്തണമെന്നും രാജേന്ദ്ര ബാലാജി പറഞ്ഞു. കമലിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് മന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഇന്ത്യയുടെ ഡാഡി എന്ന് വിളിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ഇദ്ദേഹം.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്സെയാണെന്നായിരുന്നു കമല്‍ ഹാസന്റെ പറഞ്ഞത്. തമിഴ്നാട്ടിലെ അരവാകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കമല്‍ ഹാസന്റെ പരാമര്‍ശം. കമലിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കമലിനെ അറസ്റ്റ് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Exit mobile version