പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പരാതി പറയാന്‍ എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചു; ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍!

റോയിക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിലഞ്ജന്‍ റോയിയാണ് പോക്‌സോ പ്രകാരം അറസ്റ്റിലായത്. ബിജെപി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയതില്‍ പരാതി പറയുവാന്‍ റോയിയുടെ ഫാല്‍ത്തായിലെ വീട്ടില്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടിയെ നേതാവ് ലൈംഗികമായി അതിക്രമിച്ചത്.

റോയിക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 26നായിരുന്നു സംഭവം. കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റുചെയ്യാന്‍ തയ്യാറായില്ല എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അനന്യ ചാറ്റര്‍ജി ആരോപിച്ചു.

റോയിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതെല്ലാം വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, മമതാ ബാനര്‍ജിയുടെ അനന്തരവനും എതിര്‍ സ്ഥാനാര്‍ത്ഥിയുമായ അഭിഷേക് ബാനര്‍ജിയുടെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് റോയി ആരോപിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിച്ചമച്ച കേസാണ് ഇതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജയപ്രകാശ് മജുംദാര്‍ ആരോപിച്ചു.

Exit mobile version