ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണം; രോഷത്തോടെ മധ്യപ്രദേശ് മന്ത്രി

ആര് തെറ്റു ചെയ്താലും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം.

ഭോപ്പാല്‍: ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണമെന്ന് മധ്യപ്രദേശിലെ വനിതാ ശിശുക്ഷേമ കാര്യ മന്ത്രി ഇമര്‍തി ദേവി. ഈ ക്രൂരത ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. ബലാത്സംഗത്തിന് ഇരയായ എട്ടു വയസുകാരിയുടെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

എട്ടു വയസുകാരിയെ പോലും ബലാത്സംഗത്തിനിരയാക്കുന്ന കുറ്റവാളികളുടെ മൂക്കും ചെവികളും മറ്റവയവങ്ങളും ജനങ്ങളുടെ മധ്യത്തില്‍ വെച്ച് അരിഞ്ഞുകളയണം. ആര് തെറ്റു ചെയ്താലും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. പൊതു സ്ഥലത്തുവെച്ച് വേണം ശിക്ഷ നല്‍കാന്‍. അങ്ങനെ ചെയ്താല്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന മറ്റുള്ളവര്‍ക്ക് അതൊരു പാഠമായിരിക്കും- മന്ത്രി പറയുന്നു.

സംസ്ഥാനത്തെ വലിയ കോളനികള്‍ക്കു സമീപം പോലീസ് ബൂത്തുകള്‍ സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു. ഇതിനുള്ള പദ്ധതി മുഖ്യമന്ത്രി കമല്‍നാഥിനു മുന്നില്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും മന്ത്രി ഇമര്‍തി ദേവി കൂട്ടിച്ചേര്‍ത്തു.

Exit mobile version