കോര്‍പ്പറേറ്റുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ചത് ബിജെപി! ലഭിച്ചത് 144 കോടി; രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റുകളില്‍ നിന്നും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും അധികം പണം സ്വീകരിച്ച പാര്‍ട്ടി ബിജെപിയെന്ന് റിപ്പോര്‍ട്ട്. വ്യവസായങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന പ്രമുഖ സ്ഥാപനമായ പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് ഈ കാലയളവില്‍ സമാഹരിച്ച തുകയുടെ കൂടുതല്‍ ഭാഗവും പോയത് ബിജെപിയുടെ അക്കൗണ്ടിലേക്ക്. 2017-18 ല്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ച 169 കോടിയില്‍ 144 കോടി രൂപയും ബിജെപിയ്ക്കാണ് നല്‍കിയത്.

ട്രസ്റ്റ് പുറത്തിറക്കിയ ഈ വര്‍ഷത്തെ സംഭാവന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. നേരത്തെ സത്യ ഇലക്ടറല്‍ ട്രസ്റ്റ് എന്നറിയപ്പെട്ടിരുന്ന പ്രൂഡന്റ്ിന് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ചത് രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫില്‍ നിന്നാണ്. 52 കോടി. തൊട്ടു പിന്നാലെ 33 കോടി സംഭാവന നല്‍കിയ ഭാരതി ഗ്രൂപ്പുമുണ്ട്. ഷറോഫ് ഗ്രൂപ്പ് 22 കോടിയും ഗുജറാത്തിലെ ടൊറന്റ് ഗ്രൂപ്പ് 20 കോടിയും നല്‍കിയിട്ടുണ്ട്. ഡിസിഎം ശ്രീറാം13,കാഡില ഗ്രൂപ്പ്10,ഹാല്‍ഡിയ എനര്‍ജി 8 കോടി എന്നിങ്ങനെയാണ് 2017-18 വര്‍ഷം പ്രുഡന്റിന് നല്‍കിയത്. 144 കോടി ബിജെപിയ്ക്ക് നല്‍കിയ ശേഷം ബാക്കിയുള്ളതില്‍ 10 കോടി കോണ്‍ഗ്രസിനും 5 കോടി ബിജു ജനതാ ദളിനും നല്‍കിയിട്ടുണ്ട്.

അര ഡസന്‍ പാര്‍ട്ടികളെങ്കിലും പ്രുഡന്‍്‌റിന്റെ പേ റോളിലുണ്ട്. രാജ്യത്ത് കോര്‍പ്പറേറ്റ് ഫണ്ടുകള്‍ ശേഖരിച്ച് പാര്‍ട്ടികള്‍ക്ക് നല്‍കുന്ന നിരവധി ട്രസ്റ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടികള്‍ക്ക് ഫണ്ട് ഉണ്ടാക്കുന്നതിനായി ഏര്‍പ്പെടുത്തിയ പുതിയ സംവിധാനമായ ഇലക്ടറല്‍ ബോണ്ടുകള്‍ വന്നതിന് ശേഷം ഇത്തരം ട്രസ്റ്റുകളുടെ പ്രസക്തി കുറഞ്ഞ് വരികയാണ്. 2017 ഏപ്രില്‍ മുതല്‍ മാര്‍ച്ച് 2018 വരെ 18 ഇന്‍സ്റ്റാള്‍മെന്റുകളായിട്ടാണ് 144 കോടി ബിജെപി അക്കൗണ്ടിലേക്ക് പോയിട്ടുള്ളത്.

Exit mobile version