വേട്ടെടുപ്പ് തകൃതിയായി നടക്കുന്നു, അതിനിടെ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പിന്നെ ഒന്നും നോക്കിയില്ല, മൂന്നു കിലോമീറ്ററോളം ചുമലിലേറ്റി ഓടി സൈനികന്‍

ഗുംല: തെരഞ്ഞെടുപ്പ് കാലമായാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി കൂടുതലായിരിക്കും. കാടും മേടും കേറിയിറങ്ങി, പ്രതികൂലമായ കാലാവസ്ഥകള്‍ക്കും, തീവ്രവാദ ഭീഷണികള്‍ക്കും ഇടയിലും എങ്ങനെയും അത് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമാണ് പലര്‍ക്കും. അതിനിടെ ഉദ്യാഗസ്ഥര്‍ പല സംഭവങ്ങള്‍ക്കും സാക്ഷികളായിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പോളിങ്ങിനിടെ ഝാര്‍ഖണ്ഡിലെ ഗുംലാ ജില്ലയില്‍ നിന്നും കേവല മനുഷ്യനന്മയുടെയും സ്തുത്യര്‍ഹമായ കൃത്യ നിര്‍വ്വഹണത്തിന്റെയും ഒരു ഉദാത്ത മാതൃക കൂടി പുറത്തുവന്നിരിക്കുകയാണ്.

ലിയോണാര്‍ഡ് ലക്ഡാ എന്ന തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ ഗുംലാ ജില്ലയിലെ വിദൂരമായ ഒരു ഗ്രാമമായ സരാംഗോയിലാണ് പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. വൈകുന്നേരം 4 മണി. പോളിങ്ങ് തീരാന്‍ ഇനിയും നേരമുണ്ട്. പെട്ടെന്ന് ലിയോണാര്‍ഡ് കുഴഞ്ഞുവീണു. അദ്ദേഹത്തിന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങി.

ഗുംല ഒരു നക്‌സല്‍ ബാധിത പ്രദേശമാണ്. അതുകൊണ്ടുതന്നെ സിആര്‍പിഎഫിന്റെ C/226 ബറ്റാലിയന്റെ അര്‍ധസൈനികര്‍ അവിടെ നിയുക്തരായിരുന്നു. അവരില്‍ ചിലര്‍ ഈ പോളിങ്ങ് ബൂത്തിന്റെ സുരക്ഷയ്ക്കായും നിയോഗിക്കപ്പെട്ടിരുന്നു.

ലക്ഡാ കുഴഞ്ഞു വീണതും സിആര്‍പിഎഫ് ജവാനായ കോണ്‍സ്റ്റബിള്‍ അനില്‍ ശര്‍മ്മ ഉടനടി അദ്ദേഹത്തെ പരിചരിക്കാനെത്തി. ഫസ്റ്റ് എയിഡ് നല്‍കി. എന്നാല്‍ വിദഗ്ധമായ തുടര്‍ പരിചരണം കുഴഞ്ഞുവീണയാള്‍ക്ക് ആവശ്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. എന്നാല്‍ അതൊരു നക്‌സല്‍ ബാധിത വനപ്രദേശമായിരുന്നതിനാല്‍ അടുത്തെങ്ങും ഒരു ക്ലിനിക്കുപോലും ഉണ്ടായിരുന്നില്ല. പ്രദേശവാസികളോട് അന്വേഷിച്ചപ്പോള്‍ ഏറ്റവും അടുത്ത സര്‍ക്കാര്‍ ഡിസ്പെന്‍സറി ബൂത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയാണെന്നും, നടന്നുമാത്രമേ അവിടെ എത്താനാവൂ എന്നും മനസ്സിലായി.

പിന്നെ അദ്ദേഹം ഒട്ടും മടിച്ചുനിന്നില്ല. അപ്പോഴും ബോധം വീണിട്ടില്ലാത്ത ലിയോണാര്‍ഡിനെയും തന്റെ തോളിലേറ്റി അദ്ദേഹം ഓടി. നേരത്തിന് ആശുപത്രിയിലെത്തിച്ചതുകൊണ്ടുമാത്രം ആ ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.

തങ്ങളുടെ സൈനികന്റെ ഈ ധീരപ്രവൃത്തിയില്‍ അഭിമാനം പ്രകടിപ്പിച്ചുകൊണ്ടും, അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടും സിആര്‍പിഎഫ്
അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഒരു ട്വീറ്റ് ഇട്ടപ്പോഴാണ് ഈ വിവരം പുറം ലോകം അറിയുന്നത്. വേണ്ട സമയത്ത് വേണ്ട പോലെ പ്രവര്‍ത്തിക്കാന്‍ അനില്‍ ശര്‍മ്മ എന്ന ധീര സൈനികന്‍ കാണിച്ച മനസ്സാന്നിധ്യത്തെച്ചൊല്ലി ലോകമെമ്പാടും ഇപ്പോള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് അദ്ദേഹത്തെ.

Exit mobile version