നാണമില്ലേ നിങ്ങള്‍ക്ക്! തൃണമൂല്‍ എംഎല്‍എമാര്‍ കൂറുമാറുമെന്ന് മോഡി, ഒരാളെയെങ്കിലും കണ്ടുപിടിക്കെന്ന് വെല്ലുവിളിച്ച് മമത

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ബിജെപിയിലേക്ക് കൂറുമാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാശവാദത്തെ വെല്ലുവിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്.

40 എംഎല്‍എമാര്‍ കൂറുമാറുമെന്ന് പറഞ്ഞ മോഡി ആദ്യം ഒരാളെയെങ്കിലും കണ്ടുപിടിക്കെന്ന് മമത പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടി നിങ്ങളെ പോലെ മോഷ്ടിക്കാന്‍ പോകാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മോഡിയുടെ പരാമര്‍ശത്തിനെതിരെ മമത തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പരാമര്‍ശം കുതിരക്കച്ചവടമാണെന്നും അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നും മമത പരാതിയില്‍ ആവശ്യപ്പെട്ടു.

നിങ്ങള്‍ക്ക് നാണമില്ലേ? ഭരണഘടനയുടെ സംരക്ഷകനെന്ന് പറയുകയും ഭരണഘടനാ പദവിയിലിരുന്ന് അത് ലംഘിക്കുകയും ചെയ്യാന്‍. പ്രധാനമന്ത്രിയായിരിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല, മമത പറഞ്ഞു. കഴിഞ്ഞ ദിവസം സെരംപൂറില്‍ നടന്ന റാലിക്കിടെ മേഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് മമതയുടെ മറുപടി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എം.എല്‍.എമാര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ബി.ജെ.പിയിലേക്ക് കൂറുമാറുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ‘ദീദി, മേയ് 23ന് തിരഞ്ഞെടുപ്പ് ഫലംവരുമ്പോള്‍ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെവിട്ട് ഓടിപ്പോകും. ഇന്നുപോലും നിങ്ങളുടെ 40 എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു.’ മോഡി പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതയ്‌ക്കെതിരെയും മോഡി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ”ജനങ്ങളെ ചതിച്ചുകൊണ്ട് ഇനിയും മുഖ്യമന്ത്രിയായിരിക്കാന്‍ നിങ്ങള്‍ക്ക് പാടാണ്. അനുവാദത്തിനും പ്രവേശനത്തിനും ഉള്‍പ്പെടെ ആളുകള്‍ പണമെറിയേണ്ടിവരുന്നു. നിങ്ങളുടെ ആദര്‍ശങ്ങളുമായി ഒത്തുപോകാത്തവര്‍ തൂക്കിലേറുന്നു. ‘മോഡി ആരോപിച്ചു. ബി.ജെ.പി നേതാക്കളെ പ്രചാരണം നടത്താന്‍ പോലും തൃണമൂല്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version