ജെറ്റ് എയര്‍വേസ് ശമ്പളം കൊടുത്തില്ല, അര്‍ബുദ രോഗി ആത്മഹത്യ ചെയ്തു.!

മുംബൈ: ജെറ്റ് എയര്‍വേസ് ശമ്പളം കൊടുത്തില്ല അര്‍ബുദ രോഗി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ സാമ്പത്തിക പ്രതിസന്ധിയും അര്‍ബുദരോഗബാധയും ഉണ്ടാക്കിയ വിഷാദരോഗം ജെറ്റ് എയര്‍വേസ് ജീവനക്കാരന്റെ ജീവനെടുക്കുകയായിരുന്നു .

നാലാപത്തഞ്ചു വയസ്സുകാരനായ ജെറ്റ് എയര്‍വേസ് സീനിയര്‍ ടെക്‌നീഷ്യന്‍ ഷൈലേഷ് സിംഗ് ആണ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നും ചാടി ജീവനൊടുക്കിയത്.

വെള്ളിയാഴ്ച വൈകുന്നേരം മുബൈയിലെ നല സോപോരയിലായിരുന്നു സംഭവം. ജെറ്റ് എയര്‍വേസ് പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം അനിശ്ചിതമായി മുടങ്ങിയതിനാല്‍ ഷൈലേഷ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അര്‍ബുദ രോഗത്തിനു കീമോതെറാപ്പി ചെയ്തുവന്നിരുന്ന ഷൈലേഷ് കമ്പനിയില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ വിഷാദരോഗത്തിനു അടിമപ്പെടുകയായിരുന്നു.

ഷൈലേഷിന്റെ രണ്ടു മക്കളില്‍ ഒരാളും ജെറ്റ് എയര്‍വേസ് ജീവനക്കാരനാണ്. ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധിയിലായത് കൊണ്ട് ഒരാള്‍ ആത്മഹത്യ ചെയ്തു എന്ന സംഭവം ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരെ മാത്രമല്ല എല്ലാവരെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്. ജെറ്റ് എയര്‍വേസിലെ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Exit mobile version