ബിജെപി രാജ്യത്തിന്റെ ദുരന്തം; രണ്ടാം വട്ടവും അധികാരത്തിലേറിയാല്‍ മോഡിയും ബിജെപിയും കൂടി രാജ്യത്തെ നശിപ്പിക്കും; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ബിജെപി 440 വാള്‍ട്ട് പ്രഹരശേഷിയുള്ള അപകടമാണെന്നും രാജ്യത്തിന്റെ ദുരന്തമാണ് ആ പാര്‍ട്ടിയെന്നും മമത കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു മമതയുടെ വിമര്‍ശനം.

‘രണ്ടാം വട്ടവും അധികാരത്തിലേറിയാല്‍ മോഡിയും ബിജെപിയും കൂടി രാജ്യത്തെ നശിപ്പിക്കും. രാജ്യത്തിന് ഏറ്റവും വലിയ അപകടമാണ് ബിജെപി, 440 വാള്‍ട്ട് വൈദ്യുതി പോലെ.’ തെരഞ്ഞെടുപ്പ് റാലിയില്‍ മമത പറഞ്ഞു.

മോഡിയുടെ കീഴില്‍ രാജ്യമെമ്പാടും കലാപങ്ങള്‍ പോലെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുമ്പോള്‍ അത് ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന് അവകാശപ്പെടാന്‍ എങ്ങനെ ബിജെപിക്ക് കഴിയുന്നെന്നും മമത ചോദിച്ചു.

നേരത്തെ മമതാ ബാനര്‍ജിയെ പുകഴ്ത്തി നരേന്ദ്ര മോഡി രംഗത്ത് വന്നിരുന്നു. മമതാ ബാനര്‍ജി തനിക്ക് കുര്‍ത്തയും രസഗുളയും അയച്ച് തരാറുണ്ടെന്നായിരുന്നു മോഡി പറഞ്ഞത്. ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് മമതയെ പുകഴ്ത്തി മോഡി സംസാരിച്ചത്. എന്നാല്‍ ഇതിന് മമത രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. എന്ത് തന്നാലും ഒരുവോട്ട് പോലും ബിജെപിക്കൊ, മോഡിക്കൊ നല്‍കില്ലെന്നും മമത പറഞ്ഞു.

Exit mobile version