അമിത് ഷായ്‌ക്കെതിരെയുള്ള കൊലക്കുറ്റം കുത്തിപ്പൊക്കി രാഹുല്‍ ഗാന്ധി, ജയ് ഷായുടെ സ്വത്ത് കൂടിയതിലും ആരോപണം

ജബല്‍പുര്‍: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൊഹ്‌റാബുദീന്‍ ഏറ്റുമുട്ടല്‍ കേസ് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ജബല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷാ കുറ്റവിമുക്തനായ കേസ് രാഹുല്‍ കുത്തിപ്പൊക്കിയത്. 2005ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരേയും രാഹുല്‍ ആരോപണങ്ങള്‍ ഉന്നയിച്ചു.

കൊലക്കേസ് ആരോപിതനായ ബിജെപി അധ്യക്ഷന്‍… കൊള്ളാം, എന്തു ഗാംഭീര്യമാണതിന്… നിങ്ങള്‍ ജയ് ഷായുടെ പേര് കേട്ടിട്ടുണ്ടോ. അദ്ദേഹം ഒരു മാന്ത്രികനാണ്. മൂന്നു മാസം കൊണ്ട് അദ്ദേഹം വെറും 50,000 രൂപ 80 കോടിയാക്കി മാറ്റി- രാഹുല്‍ പരിഹസിച്ചു.

കേസില്‍ പ്രതിയായ അമിത് ഷായെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ബിജെപി അധികാരത്തിലെത്തിയശേഷം അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വര്‍ധിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ അടുത്ത ആരോപണം.

Exit mobile version