ഹൃദയാഘാതം; കുഴഞ്ഞു വീണ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ച് സിആര്‍പിഎഫ് ജവാന്‍, തുണയായത് ഫോണിലൂടെയുള്ള ഡോക്ടറുടെ നിര്‍ദേശങ്ങള്‍

ഇതേ ബൂത്തില്‍ സുരക്ഷാ ചുമതലക്കായി നിയോഗിക്കപ്പെട്ടതായിരുന്നു സുരീന്ദര്‍ കുമാര്‍ എന്ന സിആര്‍പിഎഫ് ജവാന്‍.

ശ്രീനഗര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ച് സിആര്‍പിഎഫ് ജവാന്‍. ഡോക്ടര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജമ്മു കാശ്മീരിലെ ബുച്പോറയിലെ 13-ാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറായിരുന്ന അഭാന്‍ ഉള്‍ ഹഖ് ആണ് വോട്ടെടുപ്പ് നടക്കുന്നതിനിടെ കുഴഞ്ഞുവീണത്.

രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ഇതേ ബൂത്തില്‍ സുരക്ഷാ ചുമതലക്കായി നിയോഗിക്കപ്പെട്ടതായിരുന്നു സുരീന്ദര്‍ കുമാര്‍ എന്ന സിആര്‍പിഎഫ് ജവാന്‍. പ്രിസൈഡിങ് ഓഫീസര്‍ക്ക് ഹൃദയാഘാതമുണ്ടായി എന്ന് മനസിലാക്കിയ ഉടനെ യൂണിറ്റിലെ ഡോക്ടര്‍ സുനീമിനെ സഹായത്തിനായി വിളിക്കുകയായിരുന്നു. തുടര്‍ന്ന് സുനീമ് ജീവന്‍ രക്ഷിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.

ഹൃദയാഘാതമുണ്ടായ വ്യക്തിക്ക് നല്‍കേണ്ട പ്രാഥമിക ചികിത്സയായ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ എന്ന പ്രവൃത്തിയെ കുറിച്ചാണ് സുരീന്ദര്‍ കുമാറിന് പകര്‍ന്ന് നല്‍കിയത്. നെഞ്ചില്‍ ഹൃദയത്തിന്റെ ഭാഗത്ത് ഇരുകൈകള്‍ കൊണ്ട് സമ്മര്‍ദ്ദം നല്‍കുകയും കൃത്രിമ ശ്വാസം നല്‍കുകയും ചെയ്യുന്ന രീതിയാണ് കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍.

ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാനായി ആംബുലന്‍സ് എത്തുന്നതുവരെ ഈ നിര്‍ദേശം ജവാന്‍ തുടര്‍ന്നു. ഇതോടെ പ്രിസൈഡിങ് ഓഫീസര്‍ അഭാന്‍ ഉള്‍ ഹഖിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചു. ഉപദേശങ്ങള്‍ക്കനുസരിച്ച് ഏതാണ്ട് 50 മിനിറ്റോളമാണ് സുരീന്ദര്‍ കുമാര്‍ പള്‍മണറി റെസസിറ്റേഷന്‍ തുടര്‍ന്നത്.

Exit mobile version