രാഹുല്‍ ഗാന്ധിയ്ക്ക് മത്സരിക്കാനാകില്ലേ.? രാഹുലിന്റെ നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവെച്ചു

അമേഠി: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. രാഹുല്‍ അമേഠിയില്‍ സമര്‍പ്പിച്ച പത്രികയുടെ പരിശോധനയാണ് മാറ്റിവെച്ചത്. ഏപ്രില്‍ 22-ലേക്കാണ് പരിശോധന മാറ്റിയത്. രാഹുല്‍ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി തടസവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചത്.

എതിര്‍ സ്ഥാനാര്‍ത്ഥി ധ്രുവ് ലാലാണ് രാഹുലിനെതിരെ രംഗത്തെത്തിയത്. നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്നാണ് ധ്രുവ് ചൂണ്ടികാണിച്ചത്. ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്കായി പത്രിക മാറ്റിയത്.

ഇതിനുപുറമേ രാഹുല്‍ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

Exit mobile version