കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചത് അപമാനം മാത്രം; പാര്‍ട്ടി വിട്ടതിന് പിന്നാലെ പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് എന്‍ഡിഎ ഘടകക്ഷിയായ ശിവസേനയില്‍ പ്രിയങ്ക ചതുര്‍വേദി ചേര്‍ന്നത്.

ന്യൂഡല്‍ഹി: പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പാര്‍ട്ടി പദവികളില്‍ നിന്നും രാജിവെച്ചതിന് തൊട്ട് പിന്നാലെയാണ് ശിവസേനയിലേക്കുള്ള ചേക്കേറല്‍. പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് എന്‍ഡിഎ ഘടകക്ഷിയായ ശിവസേനയില്‍ പ്രിയങ്ക ചതുര്‍വേദി ചേര്‍ന്നത്.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ അപമര്യാദയായി പെരുമാറിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രിയങ്ക പാര്‍ട്ടി വിട്ടത്.

മുംബൈയില്‍ നടന്ന ചടങ്ങില്‍ ശിവസേന തലവന്‍ ഉദ്ദവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും പ്രിയങ്ക ചതുര്‍വേദിയെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. ഉദ്ദവ് താക്കറിന് നന്ദി പറഞ്ഞ പ്രിയങ്ക ചതുര്‍വേദി, കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചത് അപമാനം മാത്രമാണെന്ന് ആരോപിച്ചു. ശിവസേനയില്‍ ചേരാനുള്ള തീരുമാനം ഏറെ ആലോചിച്ച് എടുത്തതാണെന്നും അവര്‍ വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പ്രിയങ്ക ചതുര്‍വേദി രാജിവെച്ചത്. സ്ത്രീ സുരക്ഷയും അഭിമാനവും ശാക്തീകരണവുമെല്ലാം കോണ്‍ഗ്രസ് നയമാണെങ്കിലും, പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ തന്നെ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ദുഃഖകരമാണെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ തന്നോട് ഏതാനും പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയ സംഭവത്തെ പാര്‍ട്ടി അവഗണിച്ചു. ഇതോടെ ആത്മാഭിമാനത്തോടെ ഇനിയും പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്ന് വ്യക്തമായതായും പ്രിയങ്ക ചതുര്‍വേദി രാജിക്കത്തില്‍ പറയുന്നു.

Exit mobile version