തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി, യുവതിക്ക് നിയമക്കുരുക്ക്; 3.6 ലക്ഷം രൂപ പിഴ ഹൗസിങ് സൊസൈറ്റിക്ക് നല്‍കണം

മുംബൈ: വഴിയില്‍ അലഞ്ഞ്തിരിഞ്ഞ് നടന്ന പട്ടികള്‍ക്ക് ഭക്ഷണം നല്‍കിയ വീട്ടമ്മയ്ക്ക് നിയമക്കുരുക്ക്. മുംബൈയിലാണ് സംഭവം. യുവതിക്ക് 3.6 ലക്ഷം രൂപയാണ് ഹൗസിങ് സൊസൈറ്റി പിഴയിട്ടത്. പരസ്യ കമ്പനി ജീവനക്കാരിയായ നേഹ ദത്വാനി എന്ന യുവതിക്കാണ് ഇവര്‍ അംഗമായ നിസര്‍ഗ് ഹെവന്‍ സൊസൈറ്റി പിഴ ചുമത്തിയിരിക്കുന്നത്. ദിവസം 2500 രൂപ നിരക്കില്‍ അഞ്ച് മാസത്തെ പിഴയാണ് ഇത്.

അതേസമയം താന്‍ പിഴ നല്‍കാന്‍ ഒരുക്കമല്ല എന്നും ഈ പട്ടികള്‍ ഫ്‌ലാറ്റ് കെട്ടിടത്തിന്റെ സമീപത്ത് തന്നെ ജനിച്ച പട്ടികളാണെന്നും യുവതി ആരോപിക്കുന്നു. ജനിച്ചപ്പോള്‍ മുതല്‍ ഈ പട്ടികളെ പരിപാലിക്കുന്നത് താനാണെന്നും പിഴ അന്യായമാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ തങ്ങളാരും മൃഗങ്ങളോട് സ്‌നേഹം ഇല്ലാത്തവരല്ലെന്നാണ് സൊസൈറ്റിയുടെ വാദം. തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നത് ചട്ടമാണെന്നും സൊസൈറ്റിയിലെ 98 ശതമാനം അംഗങ്ങളും അംഗീകരിച്ച പ്രമേയമാണിതെന്നുമാണ് പ്രസിഡന്റ് മിതേഷ് ബോറ പറഞ്ഞത്. ഭൂരിപക്ഷ അഭിപ്രായ പ്രകാരം എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്താന്‍ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായകള്‍ പ്രായമായവരെയും കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും ആക്രമിക്കുമെന്നും അതിനാലാണ് അവയെ സൊസൈറ്റിയുടെ പരിധിയില്‍ പ്രവേശിപ്പിക്കരുതെന്ന് പറയുന്നതെന്നും ബോറ പറഞ്ഞു.

Exit mobile version