തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി മോഡിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ഇറക്കിയത് ‘കറുത്ത പെട്ടി’; ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ്

ദൃശ്യങ്ങള്‍ ജെഡിഎസും കെപിസിസി പ്രസിഡന്റും റീട്വീറ്റ് ചെയ്തിട്ടുണ്ട്.

ബംഗളൂരു: ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ഇറക്കിയ പെട്ടിയാണ് ഇന്ന് ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ദുരൂഹത ഉണര്‍ത്തിയ ആ പെട്ടിയാണ് ഇന്ന് പ്രതിപക്ഷവും ആയുധമാക്കിയിരിക്കുന്നത്. ഹെലികോപ്റ്ററില്‍ നിന്ന് ഇറക്കിയ പെട്ടി കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സയാണ്.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഒപ്പം ജെഡിഎസും. പെട്ടി എന്തുകൊണ്ട് സെക്യൂരിറ്റി പ്രോട്ടോക്കോളില്‍ ഉള്‍പ്പെട്ടില്ല, അത് കൊണ്ടുപോയ കാര്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ടില്ല എന്നീ ചോദ്യങ്ങളും ദൃശ്യങ്ങള്‍ക്കൊപ്പം ശ്രീവത്സ ചോദിക്കുന്നുണ്ട്.

ദൃശ്യങ്ങള്‍ ജെഡിഎസും കെപിസിസി പ്രസിഡന്റും റീട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നാണ് ഉയരുന്ന ആവശ്യം. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ച തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍നിന്ന് ഇറക്കിയ പെട്ടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ജെഡിഎസും ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

ഒരു ഹെലികോപ്റ്ററില്‍ നിന്നിറക്കിയ കറുത്ത പെട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് താങ്ങിയെടുത്ത് കൊണ്ടുപോകുന്നതും അല്പം ദൂരെയായി നിര്‍ത്തിയിട്ട കാറില്‍ക്കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇത് പ്രധാനമന്ത്രിയെത്തിയ ഹെലികോപ്റ്ററാണെന്നാണ് ശ്രീവത്സയുടെ ആരോപണം. ഒമ്പതിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോഡി ചിത്രദുര്‍ഗയിലെത്തിയിരുന്നു.

Exit mobile version