ബിജെപിക്ക് കനത്ത തിരിച്ചടി; ഗോവ സര്‍ക്കാരിനുള്ള പിന്തുണ എംജിപി പിന്‍വലിച്ചു

പിന്തുണ പിന്‍വലിക്കുന്ന കാര്യം അറിയിച്ച് ഗവര്‍ണര്‍ക്കു കത്തുനല്‍കുമെന്ന് എംജിപി വര്‍ക്കിങ് പ്രസിഡന്റ് ദീപക് ധവാലിക്കര്‍ അറിയിച്ചു.

പനാജി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി നേതൃത്വത്തിലെ ഗോവ സര്‍ക്കാരിനുള്ള പിന്തുണ മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടി (എംജിപി) പിന്‍വലിക്കുന്നു. പിന്തുണ പിന്‍വലിക്കുന്ന കാര്യം അറിയിച്ച് ഗവര്‍ണര്‍ക്കു കത്തു നല്‍കുമെന്ന് എംജിപി വര്‍ക്കിങ് പ്രസിഡന്റ് ദീപക് ധവാലിക്കര്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരിക്കും പൂര്‍ണ പിന്തുണയെന്നും ദീപക് ധവാലിക്കര്‍ പറഞ്ഞു. 36 അംഗ നിയമസഭയില്‍ 20 അംഗങ്ങളുടെ പിന്തുണ ബാക്കിയുള്ളതിനാല്‍ എംജിപിയുടെ നീക്കം സര്‍ക്കാരിനു ഭീഷണിയില്ല.

മനോഹര്‍ പരീക്കറുടെ മരണശേഷം അധികാരമേറ്റ പ്രമോദ് സാവന്ത് സര്‍ക്കാരില്‍ എംജിപി നേതാവ് സുധിന്‍ ധവാലിക്കറെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എംജിപിയെ പിളര്‍ത്തി രണ്ട് എംഎല്‍എമാരെ ബിജെപി പാര്‍ട്ടിയില്‍ ചേര്‍ത്തു. പിന്നാലെ സുധിന്‍ ധവാലിക്കറെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് എംജിപി ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

Exit mobile version