പ്രധാനമന്ത്രിക്കെതിരെയും രാജ്‌നാഥിനെതിരെയും മത്സരിക്കാന്‍ ഛോട്ടാ മോഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെയും രാജ്‌നാഥിനെതിരെയും മത്സരിക്കാന്‍ ഡൂപ്ലിക്കേറ്റ് മോഡി. നരേന്ദ്ര മോഡി മത്സരിക്കുന്ന വാരണാസിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് മത്സരിക്കുന്ന ലഖ്‌നൗവിലുമാണ് ഈ ഡ്യുപ്ലിക്കേറ്റ് മോഡി മത്സരിക്കുന്നത്. ഛോട്ടാ മോഡി എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന അഭിനന്ദന്‍ പഥക്ക് ആണ് ഈ ഡ്യൂപ്ലിക്കേറ്റ് മോഡി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി രൂപത്തിലും ഭാവത്തിലും ഏറെ സാമ്യതകള്‍ അഭിനന്ദന്‍ പഥകിന് ഉണ്ട്. നരേന്ദ്ര മോഡിയുടെ വേഷത്തെ അനുകരിച്ച് ആണ് പഥകിന്റേയും വസ്ത്രധാരണം. ഇത് ഇദ്ദേഹത്തിന്
പ്രധാനമന്ത്രിയുമായി കൂടുതല്‍ രൂപസാദൃശ്യമുണ്ടാക്കുന്നു.

രാജ്‌നാഥ് സിങ്ങ് മത്സരിക്കുന്ന ലഖ്‌നൗവില്‍ ഇദ്ദേഹം നാമനിര്‍ദേശ പത്രിക നല്‍കി. ഏപ്രില്‍ 26ന് മോഡ് മത്സരിക്കുന്ന വരാണസിയില്‍ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ മെയ് ആറിനും വാരണാസിയില്‍ മെയ് 19നുമാണ് വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. ജനങ്ങളെ സേവിക്കാനും പാര്‍ലമെന്റില്‍ അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുമാണ് താന്‍ മത്സരിക്കുന്നതെന്ന് പഥക് മാധ്യമങ്ങളോട് പ്രതികരിച്ചു.

തനിക്ക് പ്രേരകമാണ് മോഡി എന്ന വ്യക്തി എങ്കിലും അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് പഥക്ക് പറഞ്ഞു. മോഡി ജനങ്ങളുടെ താത്പര്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലും അദ്ദേഹം വലിയ പരാജയമാണെന്നും പഥക് കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗവിലെ മനക് നഗര്‍ സ്വദേശികളാണ് പഥകിന് കെട്ടിവെക്കാനുള്ള പണം പിരിച്ച് നല്‍കിയത്. ഇവര്‍ക്ക് ഛോട്ടാ മോഡി നന്ദി അറിയിക്കുകയും ചെയ്തു.

Exit mobile version