സാമ്പത്തിക പ്രതിസന്ധി: കാര്‍ഗോ കമ്പനിക്ക് പണം നല്‍കിയില്ല; ജെറ്റ് എയര്‍വേയ്‌സ് വിമാനം വിദേശത്തുവച്ച് പിടിച്ചെടുത്തു

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനം
വിദേശത്തുവച്ച് ജപ്തി ചെയ്തു. ഒരു യൂറേപ്യന്‍ കാര്‍ഗോ കമ്പനിക്ക് വന്‍ തുക നല്‍കാനുള്ളത് കണക്കിലെടുത്താണ് നടപടി. ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ വച്ചാണ് വിമാനം ജപ്തി ചെയ്തത്.

മുബൈയില്‍ നിന്ന് വ്യാഴാഴ്ച ആംസ്റ്റര്‍ഡാമിലേക്ക് പോയതായിരുന്നു ബോയിങ് 777-300 വിമാനം. യൂറോപ്യന്‍ കമ്പനിക്കുള്ള അടവുകള്‍ മുടങ്ങിയതിനാല്‍ ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ വച്ച് വിമാനം കമ്പനി അധികൃതര്‍ പിടിച്ചെടുത്തുവെന്ന് വിമാനക്കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

ജെറ്റ് എയര്‍വേയ്‌സ് കമ്പനിയുടെ 123 വിമാനങ്ങളില്‍ 25 വിമാനങ്ങള്‍ മാത്രമേ നിലവില്‍ സര്‍വീസ് നടത്തുന്നുള്ളു. അതിലൊന്നാണ് ഇപ്പോള്‍ കണ്ടുകെട്ടിയിട്ടുള്ളത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് 16000ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് ശമ്പളവും കൃത്യമായി നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഒരുവിഭാഗം വരുന്ന പൈലറ്റുമാര്‍ കമ്പനിക്ക് വക്കീല് നോട്ടീസ് അയച്ചിരുന്നു.
ജപ്തി ചെയ്യപ്പെട്ട വിമാനം വ്യാഴാഴ്ചയാണ് ആംസ്റ്റര്‍ഡാമില് നിന്ന് തിരിക്കേണ്ടിയിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ വിമാനത്തിന്റെ മടക്കയാത്ര വൈകുമെന്ന് കമ്പനി അറിയിച്ചു.

Exit mobile version