എഫ് 16 വിമാനം തകര്‍ത്തതിന് തെളിവ്; വ്യോമസേന ഇ- സിഗ്‌നേച്ചര്‍ പുറത്തുവിട്ടു

ഇതിനെതിരെ ഏറ്റുമുട്ടലിന്റെ ഇ- സിഗ്‌നേച്ചര്‍ പുറത്തുവിട്ട് രംഗത്ത് വന്നിരിക്കുകയാണ് വ്യോമസേന.

ന്യൂഡല്‍ഹി: പാകിസ്താന്റെ എഫ് 16 വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് ഇന്ത്യന്‍ വ്യോമ സേന. പാകിസ്താന്റെ എഫ് 16 വിമാനങ്ങളില്‍ ഒന്നുപോലും തകര്‍ക്കാന്‍ പറ്റിയിട്ടില്ലെന്ന് ഫോറിന്‍ പോളിസി എന്ന അമേരിക്കന്‍ മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ ഏറ്റുമുട്ടലിന്റെ ഇ- സിഗ്‌നേച്ചര്‍ പുറത്തുവിട്ട് രംഗത്ത് വന്നിരിക്കുകയാണ് വ്യോമസേന.

ആക്രമണത്തില്‍ എഫ് 16 വിമാനം ഉപയോഗിച്ചില്ലെന്നും അവ ഒന്നും തകര്‍ന്നില്ലെന്നും കണ്ട് ബോധ്യപ്പെടാന്‍ പാകിസ്താന്‍ അമേരിക്കയെ ക്ഷണിച്ചു. അതനുസരിച്ചു നടത്തിയ പരിശോധനയില്‍ എല്ലാ വിമാനങ്ങളും ഉണ്ടെന്നു കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യോമസേന വ്യക്തത വരുത്തിയത്. രഹസ്യ സ്വഭാവം കാരണം വിശദാംശങ്ങള്‍ പുറത്തുവിടുന്നില്ലെന്നും എയര്‍ സ്റ്റാഫ് (ഓപറേഷന്‍സ്) അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ അറിയിച്ചു.

പാക് അധിനിവേശ കാശ്മീരിലെ നൗഷേര മേഖലയിലാണ് എഫ് 16നെ വീഴ്ത്തിയതെന്ന് അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ പറഞ്ഞു. ഫെബ്രുവരി 27-ന് പാകിസ്താന്റെ ഒരു വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക്തമായിരുന്നു.

Exit mobile version