മായാവതി ടിക്കറ്റ് വില്‍പനക്കാരിയാണ്, പണം വാങ്ങാതെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സീറ്റ് നല്‍കില്ല; വിമര്‍ശനവുമായി മനേകാ ഗാന്ധി

പണം വാങ്ങാതെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സീറ്റ് നല്‍കാന്‍ മായാവതി തയ്യാറാവില്ലെന്നാണ് മനേകാ ഗാന്ധി ആരോപിച്ചത്

ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി രംഗത്ത്. പണം വാങ്ങാതെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സീറ്റ് നല്‍കാന്‍ മായാവതി തയ്യാറാവില്ലെന്നാണ് മനേകാ ഗാന്ധി ആരോപിച്ചത്.

‘മായാവതി കാശിന്റെ കാര്യത്തില്‍ സ്വന്തം പാര്‍ട്ടിക്കാരെ പോലും വെറുതെ വിടില്ല. പിന്നെങ്ങനെയാണ് അവര്‍ക്ക് രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ സാധിക്കുക. പണം പ്രതിഫലമായി വാങ്ങാതെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും മത്സരിക്കാന്‍ സീറ്റ് നല്‍കില്ല അവര്‍. മായവതി ഒരു ടിക്കറ്റ് വില്‍പനക്കാരിയാണ്’ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് മനേകാ ഗാന്ധി ഇത്തരത്തില്‍ പറഞ്ഞത്. മായാവതിക്ക് ലോകത്ത് ആരോടും വിധേയത്വമോ ആത്മാര്‍ത്ഥതയോ ഇല്ലെന്നും മനേകാ ഗാന്ധി ആരോപിച്ചു.

ബിഎസ്പി നേതാവും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി 2017ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റില്‍ മത്സരിക്കാന്‍ പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി രണ്ട് ബിഎസ്പി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. ഈ കാര്യം വെളിപ്പെടുത്തിയതിന് തൊട്ടു പിന്നാലെ മായാവതി ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവര്‍ പിന്നീട് ബിജെപിയില്‍ ചേരുകയാണ് ചെയ്തത്.

Exit mobile version