48 മണിക്കൂറിനകം നിരുപാധികം മാപ്പ് പറയണം, ഇല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും; ശശി തരൂരിനെ കൊലപാതകിയെന്ന് വിളിച്ചതില്‍ വെട്ടിലായി കേന്ദ്രമന്ത്രി

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന തരത്തില്‍ സംസാരിച്ച മന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് തരൂര്‍ നോട്ടീസ് അയച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയെ കൊലപാതകി എന്ന് വിളിച്ചതിന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദിനെതിരെ കോടതി നോട്ടീസ് അയച്ചു. ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന തരത്തില്‍ സംസാരിച്ച മന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് തരൂര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

എതിരാളികളോട് കള്ളവും, വിദ്വേഷവും ഉള്ളില്‍ കൊണ്ട് നടക്കുന്ന ഒരു നിയമ മന്ത്രിയില്‍ നിന്ന് ജനങ്ങള്‍ എങ്ങനെയാണ് നീതിയും ജനാധിപത്യ മുല്യങ്ങളും പ്രതീക്ഷിക്കുകയെന്നും ശശി തരൂര്‍ ചോദിച്ചു.

തനിക്കെതിരെ സുനന്ദ പുഷ്‌കര്‍ കേസില്‍ കോടതിയോ പ്രോസിക്ക്യൂഷനോ ഒരു കുറ്റവും ആരോപിച്ചിട്ടില്ല. അന്വേഷണത്തിന്റെ തുടക്കം മുതല്‍ എല്ലാ പിന്തുണയും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പോലീസ് ചാര്‍ജ് ഷീറ്റില്‍ പോലും ശശി തരൂര്‍ കുറ്റക്കാരനാണെന്ന് പറയുന്നില്ല. ഇതാണ് വസ്തുത എന്നിരിക്കെ, കേന്ദ്രമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്ന് തരൂര്‍ പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളില്‍ മന്ത്രി നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version