18 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം; 1.68ലക്ഷം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലാതെ ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: 1.68 ലക്ഷം ജീവനക്കാര്‍ക്ക് മാസ ശമ്പളം നല്‍കാനാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. 18 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് വേതനം ഇത്രയേറെ വൈകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഫെബ്രുവരിയിലെ ശമ്പളം വൈകിയിരിക്കുന്നത്.

സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് ജീവനക്കാര്‍ക്കുള്ള ശമ്പളം വൈകുന്നത്. കമ്പനിക്ക് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് യൂണിയന്‍ നേരത്തെ ടെലകോം മന്ത്രി മനോജ് സിന്‍ഹയ്ക്ക് കത്തെഴുതുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

സാധാരണ നിലയില്‍ ശമ്പളം നല്‍കേണ്ടത് ഫെബ്രുവരി 28നാണ്. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ കരാര്‍ തൊഴിലാളികളില്‍ പലര്‍ക്കും മൂന്നു മുതല്‍ ആറു മാസം വരെയുള്ള വേതനം കൊടുക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ കേരളം, ജമ്മു കാശ്മീര്‍, ഒഡീഷ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് തുടങ്ങിയതായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Exit mobile version