ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേയ്ക്ക്; ഗുജറാത്തിലെ ജാംനഗറില്‍ നിന്നും മത്സരിച്ചേക്കും, മോഡിക്കെതിരെയുള്ള തുറുപ്പു ചീട്ടാക്കി കോണ്‍ഗ്രസും

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹാര്‍ദിക് കോണ്‍ഗ്രസിലെത്തുന്നത് ഗുജറാത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സമുദായ പ്രക്ഷോഭ നേതാവ് ഹാര്‍ദിക പട്ടേല്‍ കോണ്‍ഗ്രസിലേയ്‌ക്കെന്ന് പുതിയ റിപ്പോര്‍ട്ട്. മാര്‍ച്ച് 12ന് ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും പാര്‍ട്ടി പ്രവേശനം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഗുജറാത്തിലെ ജാംനഗറില്‍ നിന്നും ഹാര്‍ദിക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹാര്‍ദിക് കോണ്‍ഗ്രസിലെത്തുന്നത് ഗുജറാത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നിരന്തരം മോഡിയെ കടന്നാക്രമിക്കുന്ന നേതാവാണ് ഹാര്‍ദിക് പട്ടേല്‍. അത്തരത്തിലൊരാളുടെ പ്രവേശനം പാര്‍ട്ടിയ്ക്ക് നേട്ടം മാത്രമാണ് ഉണ്ടാകുക. ബിജെപിയ്‌ക്കെതിരെയുള്ള കോണ്‍ഗ്രസിന് ഒരു തുറുപ്പു ചീട്ടാണ് ഹാര്‍ദിക് പട്ടേല്‍.

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഹാര്‍ദിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനുള്ള യോഗ്യതയായ ഇരുപത്തഞ്ച് വയസ് പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ഹാര്‍ദിക്കിന്റെ തീരുമാനം. ലഖ്‌നൗവില്‍ വച്ചാണ് പട്ടേല്‍ പ്രഖ്യാപനം നടത്തിയത്. എവിടെയാണ് മത്സരിക്കുന്നതെന്നോ ആരുടെയൊക്കെ പിന്തുണ ലഭിക്കുമെന്നതിനെ കുറിച്ചോ ഹാര്‍ദിക് അന്ന് വ്യക്തമാക്കിയിരുന്നില്ല.

Exit mobile version