ട്യൂഷന് പോയ പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി; 17 കാരി അറസ്റ്റില്‍

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്

മുബൈ: പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ 17 വയസ്സുകാരി പിടിയിലായി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്.പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കേസിലാണ് ഇവര്‍ പിടിയിലായത്.

ശനിയാഴ്ച വൈകുന്നേരം ട്യൂഷന്‌ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ കുട്ടിയെ തിരികെ ലഭിക്കണമെങ്കില്‍ ആറ് ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ കുട്ടിയെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി വീട്ടിലേക്ക് സ്ത്രീ ശബ്ദത്തിലുള്ള ഫോണ്‍ സന്ദേശം എത്തി. ശിവജി ചൗക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കില്‍ പണം നിക്ഷേപിക്കണമെന്നാണ് ഇവര്‍ കുട്ടിയുടെ അമ്മയോട് ആവശ്യപ്പെട്ടത്.

തുടര്‍ന്ന് കുട്ടിയുടെ അമ്മ ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിവരം അറിയിക്കാന്‍ പോകുന്ന വഴി കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മകനെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് എത്തിയതാണ് താന്‍ എന്നാണ് കുട്ടി പറഞ്ഞത്‌.

തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ നിര്‍ദേശപ്രകാരം ഇവര്‍ പറഞ്ഞ ഫോണില്‍ പറഞ്ഞ സ്ഥലത്ത് ബാഗ് വെച്ചു. തുടര്‍ന്ന് ബുര്‍ഖ ധരിച്ച് ബാഗ് എടുക്കാനെത്തിയ പെണ്‍കുട്ടിയെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു. പണത്തിനു വേണ്ടിയാണ് ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നതെന്നും തയ്യല്‍ക്കാരിയായ കുട്ടിയുടെ അമ്മയെ നേരത്തെ അറിയാമായിരുന്നുവെന്നും ഇവര്‍ പോലീസില്‍ മൊഴി നല്‍കി.

Exit mobile version