കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം; അത് ഇന്ത്യയുടെ ആഭ്യന്തര വിഷയം; ഒഐസിക്ക് മറുപടി നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന് (ഒഐസി) മറുപടി നല്‍കി ഇന്ത്യ. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇക്കാര്യം ഇന്ത്യയുടെ മാത്രം വിഷയമാണെന്നും ഇന്ത്യ നിലപാടറിയിച്ചു. കാശ്മീരിലെ ജനങ്ങളുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഒഐസി രാഷ്ട്രീയ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യ നിലപാടു വ്യക്തമാക്കിയത്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളെ അതില്‍നിന്നു പിന്മാറാന്‍ ആവശ്യപ്പെടണമെന്ന് ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടനാ (ഒഐസി) സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, കാശ്മീരിലെ ജനങ്ങളുടെ കാര്യത്തില്‍ ആശങ്ക അറിയിച്ച് ഒഐസി രാഷ്ട്രീയ പ്രമേയം കൊണ്ടുവരികയായിരുന്നു. ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് സുസ്ഥിരമാണെന്നും ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഒഐസി സമ്മേളനത്തില്‍ സുഷമാ സ്വരാജ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തെ കുറിച്ച് സംസാരിച്ചുവെങ്കിലും പാകിസ്താന്റെ പേരു പരാമര്‍ശിച്ചിരുന്നില്ല. അതേസമയം, ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചു പാകിസ്താന്‍ സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു.

Exit mobile version